ശീതകാല സമ്മേളനത്തിന് കോൺഗ്രസ് തന്ത്രം; ‘കർഷക പ്രക്ഷോഭം’ പാർലമെന്റിലേക്ക്
Mail This Article
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ 29നു തന്നെ അവതരിപ്പിക്കണമെന്ന ആവശ്യം പാർലമെന്റിൽ കോൺഗ്രസ് ഉന്നയിക്കും. കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും ആദ്യ ദിനം ഉയർത്താൻ പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കും. കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്തു പ്രകോപനം സൃഷ്ടിക്കുന്ന തൃണമൂലിന്റെ നടപടിയിൽ കടുത്ത എതിർപ്പുണ്ടെങ്കിലും പാർലമെന്റിലെ ഐക്യനിരയുടെ ഭാഗമാകാൻ താൽപര്യമറിയിച്ചാൽ അവരെയും ഒപ്പം കൂട്ടും. അതേസമയം, പാർലമെന്റിനു പുറത്ത് തൃണമൂലിനെ ശക്തമായി നേരിടും.
പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കാൻ രാജ്യസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയെ സോണിയ ചുമതലപ്പെടുത്തി. പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളിൽ രാവിലെ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കും. കഴിഞ്ഞ വർഷകാല സമ്മേളനത്തിലേതു പോലെ പാർലമെന്റ് സ്തംഭിപ്പിക്കില്ല.
പെഗസസ് വിവരച്ചോർച്ചയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി പറയണമെന്നും കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടും. സോണിയയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന നേതാവ് എ.കെ.ആന്റണി, എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.
English Summary: Congress parliamentary party meeting