ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷിനിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചും കാർഷികവിളകൾക്കു താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണു പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കർഷകർ ഡൽഹിയുടെ അതിർത്തിമേഖലകളിലേക്കെത്തിയത്. 

ഒടുവിൽ കർഷകവീര്യത്തിനു മുന്നിൽ മുട്ടുമടക്കി, 3 കൃഷിനിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കൂടി അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണു കർഷകരുടെ നിലപാട്. 

ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ പ്രക്ഷോഭകേന്ദ്രങ്ങളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിനു കർഷകരെത്തി. ഇന്നത്തെ പരിപാടികൾ ശക്തിപ്രകടനമായി മാറ്റാനാണു സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. 

ഛത്തീസ്ഗഡിലെ റായ്പുരിലും ജാർഖണ്ഡിലെ റാഞ്ചിയിലും കർഷകർ ട്രാക്ടർ റാലി നടത്തും. കർണാടക, തമിഴ്നാട്, ബംഗാൾ, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രകടനങ്ങൾ സംഘടിപ്പിക്കും. തുടർ പ്രക്ഷോഭങ്ങൾക്കു രൂപം നൽകാൻ കർഷക സംഘടനകൾ നാളെ സിംഘുവിൽ യോഗം ചേരും. 28നു മുംബൈ ആസാദ് മൈതാനത്ത് കർഷക മഹാസമ്മേളനം സംഘടിപ്പിക്കും. 

English Summary: Farmers agitation completes one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com