വൈറസ് പുതിയ വകഭേദം; ആശങ്കയായി ആഫ്രിക്ക
Mail This Article
ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയിൽ ഉൾപ്പെടെ പുതിയ വൈറസ് വകഭേദത്തെ (ബി.1.1.529) കണ്ടെത്തിയ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തയച്ചു. വിദേശത്തു നിന്നെത്തുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ സമ്പർക്കത്തിൽ വരുന്നവരുടെയും സാംപിൾ ജനിതക ശ്രേണീകരണത്തിനു കൂടി അയയ്ക്കണമെന്ന മുൻ മാർഗരേഖകൾ ഓർമിപ്പിച്ചാണ് കത്ത്. ജനിതക ശ്രേണീകരണത്തിനായി നേരത്തെ കേന്ദ്രം ലാബുകളുടെ പ്രത്യേക കൺസോർഷ്യം രൂപീകരിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിൽ 6 കേസുകളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ബോട്സ്വാനയിൽ 3 കേസുകളും ഹോങ്കോങ്ങിൽ ഒരുകേസും സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലേതു ദക്ഷിണാഫ്രിക്കൻ യാത്രക്കാരനിൽ നിന്നാണ്. വകഭേദത്തെക്കുറിച്ചു അടിയന്തരമായി പഠനം നടത്താൻ ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഗൗട്ടെങ് പ്രവിശ്യയിൽ ദ്രുതഗതിയിൽ വ്യാപിച്ചുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.
വീസ നടപടികളിൽ അടുത്തിടെ നൽകിയ ഇളവുകളും രാജ്യാന്തര യാത്രകൾ വർധിച്ചതും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാമെന്ന മുന്നറിയിപ്പും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നു. നേരത്തെ നൽകിയ മാർഗരേഖ പിന്തുടർന്നാൽ മതിയെങ്കിലും പരിശോധന കാര്യക്ഷമമാക്കാൻ ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിച്ചു.
English Summary: New virus varient in Africa