ADVERTISEMENT

ന്യൂഡൽഹി ∙ മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ പിൻവലിക്കാൻ വികസിത രാജ്യങ്ങളുടെ സമ്മർദം. ജനീവയിൽ ഈ മാസം 30 മുതൽ ഡിസംബർ 3 വരെ നടക്കുന്ന ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനം പരിഗണിക്കുന്ന ഈ നിർദേശം നടപ്പായാൽ, ചെറുകിട മീൻപിടിത്തക്കാർ കടുത്ത പ്രതിസന്ധിയിലാകും. 

നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽപെടുത്താത്തതുമായ മീൻപിടിത്തം (ഇല്ലീഗൽ, അൺറെഗുലേറ്റഡ്, അൺറിപ്പോർട്ടഡ് – ഐയുയു) നിയന്ത്രിക്കാനാണ് നീക്കം. ഐയുയു മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും ചെറുകിട മീൻപിടിത്തക്കാരുടെ വരുമാനത്തെയും ബാധിക്കുന്നുവെന്നാണു വാദം. എന്നാൽ, സബ്സിഡി പിൻവലിച്ചാൽ പ്രധാനമായും ബാധിക്കുക ചെറുകിട മീൻപിടിത്തക്കാരെയാണ്. മത്സ്യസമ്പത്തിനു നാശം വരുത്തുന്നവിധം അനിയന്ത്രിത മീൻപിടിത്തം ചെറുകിട മത്സ്യത്തൊഴിലാളികൾ നടത്താറില്ല. 

ഫിഷറീസുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും കടലിൽ 12 നോട്ടിക്കൽ മൈൽ വരെ മാത്രം മത്സ്യബന്ധനത്തിനു പോകുന്നവർക്കായി പരിമിതപ്പെടുത്തണമെന്നാണു ഡബ്ല്യുടിഒയുടെ നിർദേശം. അതുതന്നെ ഡബ്ല്യുടിഒയിൽ ധാരണയുണ്ടാക്കിക്കഴിഞ്ഞാൽ 2 വർഷംകൂടി മാത്രം. 

200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മത്സ്യബന്ധനത്തിനു സബ്സിഡി പാടില്ല. ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണമെന്നും അത് ഇഇസെഡിൽ മീൻപിടിക്കുന്നവർക്കും ലഭിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. 

ഭൂരിപക്ഷമല്ല, സമന്വയം

ഡബ്ല്യുടിഒയുടെ പരമോന്നത സമിതിയാണ് 2 വർഷത്തിലൊരിക്കൽ ചേരുന്ന മന്ത്രിതല സമ്മേളനം. ഭൂരിപക്ഷം നോക്കിയല്ല, അംഗരാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ ഐക്യത്തിലൂടെയാണ് ഡബ്ല്യുടിഒ തീരുമാനങ്ങളെടുക്കുക. ഫിഷറീസ് സബ്സിഡി നിയന്ത്രിക്കണമെന്ന കടുംപിടിത്തത്തിലാണ് വികസിത രാജ്യങ്ങൾ മിക്കതും. ഇന്ത്യയും മറ്റും ഇതിനെ എങ്ങനെ തടയും എന്നതാണ് പ്രധാന ചോദ്യം.

തീരക്കടൽ, ഇഇസെഡ്, പുറംകടൽ

കടൽനിയമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 1973 മുതൽ '82 വരെ നടത്തിയ ചർച്ചകളെത്തുടർന്നു രൂപപ്പെട്ടതാണ് നിലവിലെ കടൽ അവകാശങ്ങൾ. ഇൗ ഉടമ്പടിയനുസരിച്ചു കരയിൽനിന്നു 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) തീരക്കടലും (ടെറിട്ടോറിയൽ സീ) അതിനപ്പുറത്തുള്ള 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) അതതു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയും (ഇഇസെഡ്) അതിനു പുറത്തേക്കുള്ളതു പുറംകടലും (ഹൈ സീ) ആണ്. ഇന്ത്യയിൽ തീരക്കടലിലെ അവകാശം സംസ്ഥാനങ്ങൾക്കാണ്.

English summary: WTO on fisheries subsidies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com