ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ ബിജെപിയെ മുട്ടുകുത്തിച്ചതിനു പിന്നാലെ, സംസ്ഥാനത്തിനു പുറത്തേക്കിറങ്ങി ദേശീയ രാഷ്ട്രീയക്കളത്തിൽ ചുവടുറപ്പിക്കാൻ കച്ചകെട്ടി മുഖ്യമന്ത്രി മമത ബാനർജി. ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ കെൽപുള്ള ശക്തിയായി വളരുകയാണ് ആത്യന്തിക ലക്ഷ്യമെങ്കിലും അതിലേക്കുള്ള യാത്രയിൽ തൃണമൂൽ ഉന്നമിടുന്നത് കോൺഗ്രസിനെയാണ്. സുഷ്മിത ദേവ് മുതൽ കീർത്തി ആസാദ് വരെ ഒരുപറ്റം കോൺഗ്രസ് നേതാക്കളെ ഒപ്പമെത്തിച്ച തൃണമൂൽ, കൂടുതൽ നേതാക്കളെ വരും ദിവസങ്ങളിൽ അടർത്തിയെടുക്കുമെന്ന സൂചന ശക്തം. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആണ് തൃണമൂലിന്റെ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മലർത്തിയടിക്കാൻ കെൽപുള്ള നേതാവ് മമതയാണെന്ന പ്രതീതി സൃഷ്ടിച്ച്, തൃണമൂലിലേക്കു നേതാക്കളെ ആകർഷിക്കുകയാണു തന്ത്രം. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിൽ അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെയാണ് മുഖ്യമായും ഉന്നമിടുന്നത്. മുൻപ് കോൺഗ്രസുകാരിയായിരുന്ന മമത നേതൃത്വം നൽകുന്ന തൃണമൂലിൽ ചേരുന്നതിൽ ആശയപരമായ വൈരുധ്യം നേതാക്കളിൽ പലരും കാണുന്നുമില്ല.

ബംഗാളിനു പുറത്തേക്കു സ്വാധീനം വർധിപ്പിക്കാൻ ആദ്യം വേണ്ടതു മറ്റു സംസ്ഥാനങ്ങളിൽ നേതാക്കളുടെ സാന്നിധ്യമാണെന്ന തിരിച്ചറിഞ്ഞുള്ള നീക്കങ്ങളാണു തൃണമൂൽ നടത്തുന്നത്. ത്രിപുര, അസം, ഗോവ, യുപി, ഹരിയാന, ബിഹാർ എന്നിവിടങ്ങളിൽനിന്നു നേതാക്കളെ അടർത്തിയെടുത്തെങ്കിലും അവരെല്ലാം സംസ്ഥാനത്തുടനീളം സ്വാധീനമുള്ളവരല്ല. ഓരോ സംസ്ഥാനത്തും തൃണമൂലിന്റെ സ്വീകാര്യത വർധിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടിക്കു സാന്നിധ്യമില്ലാത്ത മേഘാലയയിൽ 12 കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്ത് ഒറ്റ രാത്രി കൊണ്ട് അവിടത്തെ മുഖ്യ പ്രതിപക്ഷമായതിലൂടെ, ലക്ഷ്യം നേടാൻ കടുത്ത മാർഗങ്ങൾ സ്വീകരിക്കാനും മടിയില്ലെന്നു തൃണമൂൽ തെളിയിച്ചു.

കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ നിരയ്ക്ക് ബിജെപിയെ തോൽപിക്കുക എളുപ്പമല്ലെന്ന ബോധ്യം മമതയ്ക്കുണ്ട്. പ്രതിപക്ഷത്തെ തലമുതിർന്ന നേതാവായ ശരദ് പവാർ ഇക്കാര്യം മമതയെ ഓർമിപ്പിക്കുന്നുമുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെട്ട നിരയിൽനിന്നുകൊണ്ട് തന്നെ, പ്രതിപക്ഷത്തെ കരുത്തുറ്റ സാന്നിധ്യമാകാനാണു തൃണമൂലിന്റെ ശ്രമം. മോദിക്കെതിരായ പോരാളിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടാനുള്ള കോൺഗ്രസ് നീക്കത്തെ വെട്ടാൻ, പ്രതിപക്ഷ നിരയിലെ കരുത്തുറ്റ മുഖമായി മാറുകയാണു മമതയുടെ ലക്ഷ്യം.

സഭയിൽ തൃണമൂൽ ‘കൈ’കോർക്കില്ല 

ന്യൂഡൽഹി ∙ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ ഐക്യ പ്രതിപക്ഷ നിരയിൽ കോൺഗ്രസിനൊപ്പം കൈകോർക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് വിമുഖതയറിയിച്ചു. പ്രതിപക്ഷത്തെ മറ്റു കക്ഷികളുമായി സഹകരിക്കുമെങ്കിലും കോൺഗ്രസിനൊപ്പം ചേരേണ്ടതില്ലെന്നു പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നു. 

രാജ്യസഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ വിളിച്ചിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽനിന്നു തൃണമൂൽ വിട്ടുനിന്നേക്കും. 

മുകുൾ സാങ്മ തൃണമൂൽ മേഘാലയ അധ്യക്ഷൻ

കൊൽക്കത്ത ∙ 11 എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽനിന്നു രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി യോഗമാണ് ഈ തീരുമാനമെടുത്തത്. 

Content Highlights: Trinamool Congress, Congress, BJP, Narendra Modi, Mamata Banerjee, National Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com