പാർലമെന്റ് വളപ്പിൽ കോൺഗ്രസ് ധർണ; കേന്ദ്രസർക്കാരിനു ചർച്ചകളെ ഭയമെന്ന് രാഹുൽ
Mail This Article
ന്യൂഡൽഹി ∙ കാർഷിക വിളകൾക്കു താങ്ങുവില ഉറപ്പാക്കുക, കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ് എംപിമാർ ധർണ നടത്തി. പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ. കൃഷി നിയമങ്ങളുടെ കാര്യത്തിൽ തെറ്റു ചെയ്ത കേന്ദ്രസർക്കാരിനു ചർച്ചകളെ ഭയമാണെന്നു രാഹുൽ ആരോപിച്ചു.
തൃണമൂൽ വിട്ടുനിന്നു
പാർലമെന്റിൽ കേന്ദ്രത്തിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് തൃണമൂൽ വിട്ടുനിന്നു. കോൺഗ്രസ് നേതാക്കളെ തൃണമൂൽ അടർത്തിയെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇരുകക്ഷികളും തമ്മിൽ അകൽച്ച വർധിക്കുന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ സമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ രാജ്യസഭയിലെ 12 പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി സഭാ ചട്ടങ്ങളുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. പാർലമെന്റിനെ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയായി മാറ്റുകയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എളമരം കരീം (സിപിഎം) ആരോപിച്ചു. എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി കേന്ദ്രത്തിന്റെ അഹങ്കാരത്തിനു തെളിവാണെന്നും അതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്നും കെ.സി. വേണുഗോപാൽ (കോൺഗ്രസ്) പറഞ്ഞു.
English Summary: Congress dharna infront of parliament