14 കോടി തട്ടിയെന്ന് മലയാളി യുവതി; തമിഴ്നാട് മുൻമന്ത്രിയെ ചോദ്യം ചെയ്തു
Mail This Article
ചെന്നൈ ∙ ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തമിഴ്നാട് മുൻ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്തു. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു.
വിദേശത്തു നിന്നു മടങ്ങിയെത്തി ബിസിനസ് ആരംഭിച്ച ആർ. ശർമിളയാണു പരാതിക്കാരി. ഭൂമിയിലും സ്വർണത്തിലും നിക്ഷേപം നടത്തിയ ഇവർക്ക് വിജയഭാസ്കറും ഭാര്യ രമ്യയുമായി അടുപ്പവും ബിസിനസ് ഇടപാടുകളുമുണ്ടായിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷം തന്നോട് 14 കോടിയോളം രൂപയുടെ സ്വർണം ഇരുവരും ചേർന്നു വാങ്ങിയെന്നു ശർമിള പറയുന്നു. വൻതോതിൽ സ്വർണം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ വിജയഭാസ്കർ ഭീഷണിപ്പെടുത്തുകയാണെന്നും 3 കോടി മാത്രമാണു നൽകിയതെന്നുമാണു യുവതിയുടെ പരാതി. ഇടപാടുകളുടെ രേഖകളുണ്ടെന്നും പറയുന്നു.
ജീവനു ഭീഷണിയുണ്ടെന്നു തിരുനെൽവേലി റേഞ്ച് ഡിഐജിക്കും ശർമിള പരാതി നൽകി. ഇതിനു പിന്നാലെയാണ് ഇഡി വിജയഭാസ്കറെ വിളിപ്പിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഇദ്ദേഹത്തിനെതിരെ തമിഴ്നാട്ടിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.
English Summary: ED quizzes Tamilnadu former minister in Gold purchase case at Kochi