സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ച് കർണാടക
Mail This Article
ബെംഗളൂരു ∙ ഒമിക്രോൺ ആശങ്കകൾക്കിടെ അതിർത്തി ചെക്പോസ്റ്റുകളിൽ കർണാടക കോവിഡ് പരിശോധന കർശനമാക്കി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരുമായി തൃശൂരിൽ നിന്നു മൈസൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുത്തങ്ങയ്ക്കു സമീപം ബന്ദിപുർ മൂലെഹോളെ ചെക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചുവിട്ടു. 37 യാത്രക്കാരുണ്ടായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ 11 പേർക്കു മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. തുടർയാത്രാ അനുമതി നൽകാനാവില്ലെന്ന് കർണാടക ഉദ്യോഗസ്ഥർ അറിയിച്ചതോടെ അര മണിക്കൂറോളം ബസ് അതിർത്തിയിൽ കിടക്കുകയും പിന്നീട് തിരികെ ബത്തേരി ഡിപ്പോയിലെത്തിക്കുകയും ചെയ്തു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകി. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകാനിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് നാടുകളിലേക്കു തിരികെ പോകേണ്ടി വന്നു. സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരെ പിന്നീട് പുറപ്പെട്ട ബെംഗളൂരു ബസിൽ കയറ്റി വിട്ടു.
മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് അതിർത്തിയിലെത്തിയ നൂറിലധികം സ്വകാര്യ വാഹനങ്ങളും തിരിച്ചയച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതാണ് കാരണം അതിർത്തി ചെക്പോസ്റ്റുകളിൽ ഇന്നലെ മുതൽ രാത്രിയിലും പരിശോധന കർശനമാക്കി. ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നലെ മുതൽ പരിശോധന കർശനമാക്കിയിരുന്നു. ഈ മാസം 12നു ശേഷം കേരളത്തിൽ നിന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയ വിദ്യാർഥികളെ നിർബന്ധിത ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായി വരുന്നവർക്ക് 7 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും.
English Summary: Karnataka reimposes curbs on educational institutions amid Covid spike