ADVERTISEMENT

ന്യൂഡൽഹി ∙ ഹോട്സ്പോട്ടുകൾ കണ്ടെത്തി കോവിഡ് ജാഗ്രത ശക്തമാക്കാൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ഇന്ത്യയിലും ഒമിക്രോൺ വകഭേദം എത്താനുള്ള സാധ്യത നിലനിൽക്കെ, തീവ്ര നിയന്ത്രണം, തുടർച്ചയായ നിരീക്ഷണം, ഊർജിത വാക്സിനേഷൻ തുടങ്ങിയവ അനിവാര്യമാണെന്നും ഓർമിപ്പിച്ചു. നിർദേശങ്ങളിൽ നിന്ന്:

1. ‘റിസ്ക്’ വിഭാഗത്തിലെ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ പരിശോധിക്കണം; തുടർനിരീക്ഷണം വേണം. പോസിറ്റീവ് ആണെങ്കിൽ സ്രവ സാംപിൾ ജനിതക ശ്രേണീകരണത്തിനു വിടണം.

2. വിദേശത്തു നിന്നെത്തിയവരുടെ യാത്രാ പശ്ചാത്തലം സംസ്ഥാന തലത്തിൽ പരിശോധിക്കണം.

3. വൈറസ് വ്യാപനം കൃത്യമായി മനസ്സിലാക്കാൻ ആർടിപിസിആർ പരിശോധന കൂട്ടണം.

4. അടുത്തിടെ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളെ ഹോട്സ്പോട്ടുകളാക്കി പരിശോധനയും ജനിതക ശ്രേണീകരണവും ഉറപ്പാക്കുക. ഇവിടെ ടിപിആർ 5 %ൽ താഴെയാക്കാൻ നടപടിയെടുക്കണം.

5. ചികിത്സാസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും ചികിത്സയും ഉറപ്പാക്കണം. കേന്ദ്ര ഫണ്ട് വിവേകപൂർവം വിനിയോഗിക്കണം

6. ജനിതക ശ്രേണീകരണത്തിനു കേന്ദ്ര സർക്കാർ രൂപം നൽകിയ ലാബുകളുടെ കൺസോർഷ്യത്തെ ഫലപ്രദമായി ഉപയോഗിക്കണം. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നതു കാത്തിരിക്കാതെ ജനങ്ങൾക്കിടയിൽ പരിശോധന നടത്തി രോഗികളെ കണ്ടെത്തി സാംപിളുകൾ ശേഖരിക്കണം.

7. ആരോഗ്യമന്ത്രാലയം നേരത്തേ നൽകിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ ‘ടെസ്റ്റ്–ട്രാക്ക്–ട്രീറ്റ്– വാക്സിനേറ്റ്’ എന്ന പ്രതിരോധ രീതി ഉറപ്പാക്കേണ്ടതു പ്രധാനമാണ്.

വാർത്താസമ്മേളനം പതിവാക്കണം

രാജ്യം കോവിഡ് ജാഗ്രത ശക്തമാക്കിയിരിക്കെ, കോവിഡ്, വാക്സീൻ കുത്തിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട് തുടർച്ചയായ പത്രസമ്മേളനങ്ങൾ നടത്താനും ദൈനംദിന പത്രക്കുറിപ്പ് ഇറക്കാനും ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തെറ്റായ വിവരങ്ങൾ വ്യാപിച്ചതിലൂടെ ആളുകൾക്കിടയിൽ അനാവശ്യമായ ഭീതി രൂപപ്പെട്ടതു സ്ഥിതി വഷളാക്കിയ സാഹചര്യത്തിലാണു നടപടി.

English Summary: Omicron, restrictions imposed in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com