അടിക്കുറിപ്പിലെ ‘ആകർഷകം’; ട്വീറ്റിൽ ക്ഷമ ചോദിച്ച് തരൂർ
Mail This Article
ന്യൂഡൽഹി ∙ ‘ലോക്സഭ ആകർഷകമായ തൊഴിലിടമല്ലെന്ന് ആരു പറഞ്ഞു’വെന്ന അടിക്കുറിപ്പോടെ വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ട്വിറ്ററിൽ പങ്കുവച്ച ശശി തരൂർ എംപിക്കെതിരെ വിമർശനം. ട്വീറ്റിലെ വാചകങ്ങൾ സ്ത്രീവിരുദ്ധമാണെന്ന പരാതിക്കു പിന്നാലെ, അദ്ദേഹം മാപ്പു പറഞ്ഞു. ലോക്സഭാംഗങ്ങളായ സുപ്രിയ സുളെ, പ്രണീത് കൗർ, നുസ്രത് ജഹാൻ, മിമി ചക്രബർത്തി, ജ്യോതിമണി, തമിഴച്ചി തങ്കപാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള സെൽഫിയാണു തരൂർ പങ്കുവച്ചത്.
വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നു. ‘വനിതാ എംപിമാരാണു സെൽഫിയെടുക്കാൻ മുൻകയ്യെടുത്തത്. അത് ട്വീറ്റ് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടതും അവരാണ്. ചിലയാളുകൾക്ക് അത് അപമാനമായി തോന്നിയെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. തൊഴിലിടത്തെ ഈ സൗഹൃദകൂട്ടായ്മയുടെ ഭാഗമായതിൽ എനിക്കു സന്തോഷമുണ്ട്’– തരൂർ ട്വീറ്റ് ചെയ്തു.
English Summary: Shashi Tharoor shares pic with women MPs, says Lok Sabha attractive place to work