ADVERTISEMENT

കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ അതിർത്തി ചെക്പോസ്റ്റുകളിൽ കർണാടകയുടെ കർശന പരിശോധന തുടരുന്നു. സ്വകാര്യ വാഹനങ്ങളിലും കേരള, കർണാടക ആർടിസി ബസുകളിലും എത്തുന്നവരെ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കി മാത്രമേ കടത്തി വിടുന്നൂള്ളൂ. വ്യാജ ആർടിപിസിആർ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ചെക്പോസ്റ്റുകളിൽ സജ്ജീകരിച്ചു. തമിഴ്നാട് അതിർത്തിയിൽ നിലവിലെ സ്ഥിതി തുടരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടില്ല.

ബെംഗളൂരുവിനു സമീപത്തെ അത്തിബെല്ലെ ചെക്പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തിരഞ്ഞുപിടിച്ച് ഇന്നലെ പരിശോധന നടത്തി. ചാമരാജ്നഗർ ഗുണ്ടൽപേട്ടിലെ മൂലെഹോളെ, കുട്ട, മൈസൂരു എച്ച്ഡി കോട്ടെയിലെ ബാവലി, കുടക് വിരാജ്പേട്ടിലെ മാക്കൂട്ടം, മംഗളൂരുവിലെ തലപ്പാടി ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. അതിർത്തി കടന്നശേഷവും ദേശീയപാതയിൽ പലയിടത്തും അധികൃതർ വാഹനം തടഞ്ഞു വാക്സിനേഷൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെയും ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവരെ തടഞ്ഞു.

പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അതിർത്തിയിൽ കർശന പരിശോധന വേണ്ടെന്ന നിലപാടിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് 2 ഡോസ് വാക്സീൻ എടുത്തതിന്റെ രേഖയും ഇ പാസും മതിയാകും. കൊല്ലം ജില്ലയിലെ ആര്യങ്കാവ് അതിർത്തിയിൽ പരിശോധനകൾ സാധാരണ നിലയിൽത്തന്നെ തുടർന്നു. ഇരു സംസ്ഥാനങ്ങളുടേയും സർക്കാർ ബസുകൾ കോട്ടവാസൽ അതിർത്തി വരെ സർവീസ് നടത്തുന്നുണ്ട്. ബസ് യാത്രക്കാർക്ക് തമിഴ്നാട് പുളിയറ കോവിഡ് സ്ക്രീനിങ് സെന്ററിൽ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. മലപ്പുറം നാടുകാണിയിലെ അതിർത്തിയിലും പരിശോധന കർശനമല്ല.

കോവിഡ് വാക്സീൻ നിർബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ രാജ്യത്തു നിർബന്ധിതമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വയം സന്നദ്ധരായാണു വാക്സീനെടുക്കേണ്ടതെന്നു വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം വിശദമായ മാർഗരേഖയിറക്കിയിട്ടുണ്ട്. വാക്സീനുകളുടെ പരീക്ഷണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കുത്തിവയ്പ് നിർബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ട് ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണു കേന്ദ്രത്തിന്റെ പ്രതികരണം. ട്രയൽ ഡേറ്റ വിവരങ്ങളും വാക്സീനുകൾക്ക് അനുമതി നൽകിയ യോഗങ്ങളുടെ മിനിട്സും പൊതുജനങ്ങളുടെ വായനയ്ക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

English Summary: Stringent tests at karnataka for rtpcr certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com