ഭീമ–കൊറേഗാവ്: 3 വർഷ തടവിന് ശേഷം സുധ ഭരദ്വാജിന് ജാമ്യം
Mail This Article
മുംബൈ∙ ഭീമ–കൊറേഗാവ് ദലിത് –മറാഠ കലാപവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അഭിഭാഷക സുധ ഭരദ്വാജിന് 3 വർഷത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള അറസ്റ്റിനു ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചെന്നു നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതേ കേസിൽ ഉൾപ്പെട്ട തെലുങ്ക് കവി വരവര റാവു, മലയാളി സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ തുടങ്ങി 8 പേരുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്കെതിരെ യഥാസമയം കുറ്റപത്രം സമർപ്പിച്ചെന്നു കോടതി പറഞ്ഞു.
കേസിൽ അറസ്റ്റിലായ 16 പേരിൽ സ്വാഭാവിക ജാമ്യം ലഭിച്ച ആദ്യ വ്യക്തിയാണ് സുധ ഭരദ്വാജ്. വരവര റാവു ഇപ്പോൾ ചികിത്സാ ആവശ്യങ്ങൾക്കുള്ള ജാമ്യത്തിലാണ്. ചികിത്സാ ആവശ്യങ്ങൾക്കുള്ള ജാമ്യത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 5ന് ഈശോസഭാ വൈദികൻ സ്റ്റാൻ സ്വാമി ആശുപത്രിയിൽ മരിച്ചത്. മറ്റുള്ളവരെല്ലാം വിചാരണത്തടവുകാരായി ജയിലിൽ കഴിയുകയാണ്.
English Summary: Bombay High Court Grants Default Bail To Sudha Bharadwaj In Bhima Koregaon Case; Refuses Bail To 8 Other Accused