ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകൾ ഒമിക്രോണിനെതിരെയും ഫലപ്രദമായേക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ എമർജൻസി ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു. ഫലം കുറഞ്ഞേക്കാമെങ്കിലും വാക്സീനുകൾ നൽകുന്ന പ്രതിരോധശേഷിയെ അപ്പാടെ ഒമിക്രോൺ മറികടക്കുമെന്നതിനു തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡെൽറ്റ വകഭേദത്തെക്കാൾ ഒമിക്രോൺ അപകടകാരിയാണെന്നതിനു തെളിവില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചിയും പറഞ്ഞു. 

വാക്സീനുകളുടെ മൂന്നാം ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമാകുമെന്ന് അവകാശപ്പെട്ട് കമ്പനികളായ ഫൈസറും മൊഡേണയും രംഗത്തെത്തി. അതേസമയം, ഫൈസർ വാക്സീൻ ഒമിക്രോൺ വകഭേദത്തിനെതിരെ അത്രതന്നെ ഫലപ്രദമല്ലെന്ന പഠനവും പുറത്തുവന്നു. അപ്പോഴും ബൂസ്റ്റർ ഡോസ് ഫലിക്കുമെന്നാണു സൂചന.

ഒമിക്രോൺ ഭീഷണി 57 രാജ്യങ്ങളിൽ

ഇതുവരെ 57 രാജ്യങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യസംഘടനയുടെ എപ്പിഡെമിയോളജിക്കൽ റിപ്പോർട്ട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകളുടെ എണ്ണം ഉയർന്നു. 

നിർബന്ധിത വാക്സിനേഷൻ അംഗീകരിക്കാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ ഹൈക്കമ്മിഷണർ മിഷേൽ ബചെലറ്റ് പറഞ്ഞു. വാക്സീൻ നിർബന്ധിതമാക്കാൻ ചില രാജ്യങ്ങൾ നടപടി സ്വീകരിക്കുമ്പോഴാണു പ്രതികരണം. 

ബൂസ്റ്റർ ഡോസ്: എൻഐവിയുടെ അഭിപ്രായം തേടി

ന്യൂഡൽഹി ∙ ഒമിക്രോൺ വകഭേദത്തിനെതിരെ നിലവിലുള്ള വാക്സീൻ എത്രമാത്രം ഫലപ്രദമാകുമെന്നതിനെക്കുറിച്ചു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യുടെ റിപ്പോർട്ട് തേടി. ഇവരുടെ മറുപടി കൂടി പരിഗണിച്ചാവും ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സീൻ എന്നീ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. ഒമിക്രോണിനെതിരെ ഫലിക്കുമെന്ന് ഉറപ്പാക്കിയാൽ ബൂസ്റ്റർ ഡോസിലേക്കു കടക്കാമെന്നു കഴിഞ്ഞ ദിവസം ചേർന്ന ദേശീയ സാങ്കേതിക ഉപദേശക സമിതിയിൽ അഭിപ്രായമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഒമിക്രോണിനെതിരെ എങ്ങനെ പ്രതികരിക്കുമെന്ന വിവരം അറിയിക്കാൻ എൻഐവിയോടു നിർദേശിച്ചത്. 

‘ആർടി ലാംപ്’ രണ്ടാഴ്ചയ്ക്കുള്ളിൽ

വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ദ്രുത കോവിഡ് പരിശോധന സാധ്യമാക്കുന്ന ‘ആർടി ലാംപ്’ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങും. പരിശോധനയ്ക്കു വേണ്ട സമയവും ചെലവും കാര്യമായി കുറയ്ക്കാൻ കഴിയുന്നതാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വികസിപ്പിച്ച കിറ്റ്. ചെന്നൈയിലും ഡൽഹിയിലുമായി ഇതിന്റെ വ്യാവസായിക ഉൽപാദനത്തിനും തുടക്കമായി. ഉൽപാദനം ഗണ്യമായി വർധിപ്പിക്കാൻ കമ്പനികളോടു നിർദേശിച്ചു. 30–40 മിനിറ്റിനുള്ളിൽ ഫലമറിയാം. ചെലവ് 3000 രൂപയ്ക്കുള്ളിൽ നിൽക്കുമെന്ന് ഐസിഎംആർ സൂചിപ്പിച്ചു. 

ഷോപ്പിങ്ങിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദി

റിയാദ് ∙ സൗദി അറേബ്യയിൽ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഫെബ്രുവരി 1 മുതൽ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ട 18 വയസ്സു കഴിഞ്ഞവർക്ക് ബൂസ്റ്റർ എടുക്കാം. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, കായിക, വിനോദസഞ്ചാര മേഖലകളിലും സർക്കാർ, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാനുമെല്ലാം ബൂസ്റ്റർ ഡോസ് നിർബന്ധമാക്കും. 

English Summary: Covid vaccine effective against omicron variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com