ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിന്റെ വിമോചനത്തിനായി 1971 ൽ നടന്ന യുദ്ധത്തിനിടെ പാക്കിസ്ഥാൻ സൈന്യം നശിപ്പിച്ച ശ്രീ റംമ്ന കാളി ക്ഷേത്രം പുനർനിർമിച്ചത് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് തുറന്നുകൊടുക്കും. ഇന്ത്യയും ക്ഷേത്ര പുനർനിർമാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. 

ബംഗ്ലദേശ് സ്വതന്ത്രമായതിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വിജയദിന പരേഡിലെ വിശിഷ്ടാതിഥി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആയിരുന്നു. ബംഗ്ലദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ വഹിച്ച പങ്കിന്റെ പ്രതീകമായി 3 ഇന്ത്യൻ സേനകളിൽ നിന്നുള്ള 122 അംഗ സംഘം പരേഡിൽ പങ്കെടുത്തു. ഇന്ത്യൻ സേനയുടെ പരേഡിനെ വൻ കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്. ബംഗ്ലദേശ് പ്രസിഡന്റ് എം.അബ്ദുൽ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മാർച്ച് പാസ്റ്റ് വീക്ഷിച്ചു. 

ചടങ്ങിനു മുന്നോടിയായി രാഷ്ട്രപതി, ബംഗ്ലദേശ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ യുദ്ധസ്മാരകം സന്ദർശിച്ച് രക്തസാക്ഷികളായ സൈനികർക്ക് ആദരമർപ്പിച്ചു. ബംഗ്ലദേശിന്റെ വിമോചനത്തിന് 1660 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 1971 ലെ യുദ്ധ‌ത്തിൽ വീരമൃത്യു വരിച്ച ഇരുരാജ്യങ്ങളിലെയും സൈനികരുടെ ഓർമയ്ക്കായി മിഗ് 21 വിമാനത്തിന്റെ മാതൃക രാഷ്ട്രപതി ബംഗ്ലദേശ് പ്രസിഡന്റിന് സമ്മാനിച്ചു. യഥാർഥ വിമാനം ബംഗ്ലദേശ് നാഷനൽ മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്. 

വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയും നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ബംഗ്ലദേശ് സ്വാതന്ത്ര്യ സമര പോരാളികളുടെ മക്കൾക്കായി 2017 മുതൽ ബംഗബന്ധു സ്കോളർഷിപ് ഇന്ത്യ നൽകിവരുന്നു. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ സ്മരണയ്ക്കായി ഡൽഹി യൂണിവേഴ്സിറ്റിയിൽ മാർച്ചിൽ സ്ഥാപിച്ച ബംഗബന്ധു ചെയറിന്റെ ചുമതലക്കാരനായി മുൻ ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുൽ ഹഖിനെ നിയമിച്ചു. 

ത്രിദിന സന്ദർശനത്തിനിടെ രാഷ്ട്രപതി ബംഗ്ലദേശ് പ്രസിഡന്റ് എം. അബ്ദുൽ ഹമീദുമായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും വിവിധ മേഖലകളിലെ സഹകരണത്തെപ്പറ്റി ച‍ർച്ച നടത്തി. 50 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ നൽകും. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന 346 കോടിരൂപയുടെ പൈപ്​ലൈൻ പദ്ധതി അടുത്ത വർഷം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് കരുതുന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല പറ‍ഞ്ഞു. ബംഗാളിലെ സിലിഗുരി മുതൽ ബംഗ്ലദേശിലെ പർബതിപു‍ർ വരെ 130 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ധനകൈമാറ്റത്തിനുള്ള പദ്ധതി. 

സൗഹൃദ മധുരം വിതരണം ചെയ്ത് രാഷ്ട്രപതി കോവിന്ദ്

ധാക്ക ∙ രാഷ്ട്രപതി ഭവനിൽ തയാറാക്കിയ നിരവധി മധുരപലഹാരങ്ങളുമായാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബംഗ്ലദേശ് സന്ദർശനത്തിനെത്തിയത്. ബംഗ്ലദേശ് പ്രസിഡന്റ് എം.അബ്ദുൽ ഹമീദിനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ഇവ കൈമാറിയപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഹൃദ്യവും ഇഴയടുപ്പവുമുള്ള ബന്ധത്തിന്റെ സൂചനയായി അതു മാറി. വിവിധ തരം കേക്കുകളും ബിസ്കറ്റുകളും രാഷ്ട്രപതി കൊണ്ടുവന്നിരുന്നു. 

English Summary: President Kovind to inaugurate renovated Dhaka's Sri Ramna Kali Mandir destroyed by Pakistan military in 1971

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com