ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ നേസൽ വാക്സീൻ (മൂക്കിലൂടെ നൽകുന്നത്) ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ മൂന്നാംഘട്ട ട്രയലിന് അപേക്ഷ നൽകി. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ രണ്ടു ഡോസും എടുത്തവർക്കാണ് നേസൽ വാക്സീൻ ബൂസ്റ്റർ ഡോസായി നൽകുന്നത്.
ആദ്യഘട്ട ട്രയലിൽ ആരോഗ്യപ്രവർത്തകർക്കു കാര്യമായ വിപരീതഫലമില്ലെന്നാണു കമ്പനി അറിയിച്ചത്. എന്നാൽ, ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് അനുവദിക്കൂ എന്നാണു കേന്ദ്ര നിലപാട്.
അതേ സമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ 171 ആയി. മഹാരാഷ്ട്ര (54), ഡൽഹി (28), രാജസ്ഥാൻ (17), കർണാടക (19), തെലങ്കാന (20), ഗുജറാത്ത് (11), കേരളം (15), ബംഗാൾ (4) എന്നിവിടങ്ങളിലാണു കേസുകൾ കൂടുതൽ.
ഒമിക്രോൺ തരംഗമുണ്ടായാൽ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. വാക്സീൻ ഉൽപാദനം അടുത്ത രണ്ടു മാസം കൊണ്ട് പ്രതിമാസം 45 കോടി ഡോസായി വർധിപ്പിക്കാൻ കഴിയും. ഇതുവരെ 88% ആളുകൾക്ക് ഒരു ഡോസ് വാക്സീനും 58% ആളുകൾക്ക് രണ്ടു ഡോസ് വാക്സീനും നൽകി.
കുട്ടികൾക്ക് ഉടൻ വാക്സീൻ നൽകുമെന്നും ദേശീയ ഉപദേശക സമിതിയുടെ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞതായുള്ള വാർത്തകൾ ആരോഗ്യമന്ത്രാലയം നിഷേധിച്ചു
അര ഡോസ് മതിയെന്ന് മോഡേണ
മോഡേണ വാക്സീന്റെ പകുതി ബൂസ്റ്റർ ഡോസ് കൊണ്ട് ഒമിക്രോണിനെതിരെ 37 മടങ്ങും പൂർണ ബൂസ്റ്റർ ഡോസ് കൊണ്ട് 87 മടങ്ങും ആന്റിബോഡി വർധനയുണ്ടാകുമെന്നു കമ്പനി അറിയിച്ചു. അതേസമയം, ഒമിക്രോണിനു ഡെൽറ്റയെക്കാൾ തീവ്രത കുറവാണെന്നതിനു തെളിവില്ലെന്നു ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ പറയുന്നു. നേരത്തെ കോവിഡ് വന്നതു വഴിയും വാക്സീൻ വഴിയുമുള്ള പ്രതിരോധ ശേഷിയെ മറികടക്കാൻ ഒമിക്രോണിനു കഴിയുമെന്നു പഠനം വ്യക്തമാക്കി.
English Summary: Covid vaccine third dose