ഇന്ത്യൻ ഭടന്മാരെ ആക്രമിച്ച ബംഗ്ലദേശ് കള്ളക്കടത്തുകാരനെ വധിച്ചു
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ– ബംഗ്ലദേശ് അതിർത്തിക്കു സമീപം ബംഗാളിലെ നവാധയിൽ കള്ളക്കടത്തു സംഘത്തിൽ ഉൾപ്പെട്ട ബംഗ്ലദേശ് പൗരൻ ഇബ്രാഹിം ഷെയ്ഖിനെ (24) അതിർത്തിരക്ഷാസേന (ബിഎസ്എഫ്) വധിച്ചു. കള്ളക്കടത്തുകാർ ആക്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായാണു ജവാൻമാർ വെടിവച്ചത്. ബംഗ്ലദേശിലെ ധൂലിപാര സ്വദേശിയാണ് ഇബ്രാഹിം.
അതിർത്തിക്കു സമീപം ഇന്ത്യക്കാരും ബംഗ്ലദേശുകാരുമായി ഇരുപതോളം പേരടങ്ങുന്ന സംഘം കള്ളക്കടത്തു നടത്താൻ ഒരുങ്ങുന്നതിനിടയാണു സംഭവം. നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ട ബിഎസ്എഫ് ഇവർക്കു സമീപമെത്തി.
എന്നാൽ കള്ളക്കടത്തുകാർ മുളവടികളും കത്തികളും കല്ലുകളും ഉപയോഗിച്ച് ജവാൻമാരെ ആക്രമിക്കാനൊരുങ്ങി. താക്കീതെന്ന നിലയിൽ സ്റ്റൺ ഗ്രനേഡ് പ്രയോഗിച്ചെങ്കിലും കള്ളക്കടത്തുകാർ പിന്മാറിയില്ല. തുടർന്ന് ബിഎസ്എഫ് 2 റൗണ്ട് വെടിവച്ചു. വെടിയേറ്റ ഇബ്രാഹിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
English Summary: Bangladeshi smuggler shot dead by BSF in Bengal