എൻപിഎസ്: അംഗത്തെ കാണാതായാൽ അവകാശിക്ക് 20% ഇടക്കാലാശ്വാസം
Mail This Article
ന്യൂഡൽഹി ∙ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) അംഗമായ വ്യക്തിയെ പെൻഷൻ കാലാവധി പൂർത്തിയാകുംമുൻപു കാണാതായാൽ നിക്ഷേപത്തിന്റെ 20% തുക നോമിനിക്കോ അവകാശിക്കോ ഇടക്കാലാശ്വാസമായി നൽകും. എഫ്ഐആറിനു പുറമേ, അന്വേഷണത്തിൽ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടും ഹാജരാക്കണമെന്നു കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നു.
കാണാതായയാൾ തിരിച്ചെത്തിയാൽ പണം മടക്കിനൽകുമെന്നു നാഷനൽ പെൻഷൽ സിസ്റ്റം ട്രസ്റ്റിനോടു നോമിനി/ അവകാശി സമ്മതിക്കുന്ന നഷ്ടപരിഹാര ഉടമ്പടിയും വേണം. ഈ വ്യക്തി മരിച്ചതായി ഇന്ത്യൻ തെളിവുനിയമം പ്രകാരം കണക്കാക്കിയശേഷമാകും ബാക്കി 80 % തുക നൽകുക. കാണാതാകുന്ന ആൾക്കു സർക്കാർ ജോലിയാണെങ്കിൽ 80 % തുക പിന്നീടു തവണകളായി തിരികെ നൽകുന്ന ആനുവിറ്റി പദ്ധതിയിൽ നിക്ഷേപിക്കാൻ ഉപയോഗിക്കുമെന്നും വിജ്ഞാപനം പറയുന്നു.
എൻപിഎസിൽ അംഗമായ സാധാരണ പൗരൻ പെൻഷൻ കാലാവധി തീരും മുൻപു മരിച്ചാൽ മുഴുവൻ തുകയും അവകാശിക്കു നൽകാൻ നിലവിൽ വ്യവസ്ഥയുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ 80 % തുക ആനുവിറ്റിയിൽ നിക്ഷേപിക്കുകയും ബാക്കി തുക നോമിനിക്കു നൽകുകയും ചെയ്യും. എന്നാൽ, അംഗത്തെ കാണാതായാൽ എന്തുചെയ്യണമെന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു.
Content Highlight: National Pension Scheme (NPS)