ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ചികിത്സയിൽ ഫലപ്രദമാകുമെന്നു കരുതപ്പെട്ട ആന്റിവൈറൽ മരുന്നായ ‘മോൽനുപിരാവിർ’ തൽക്കാലം ഉപയോഗിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് വ്യക്തമാക്കി. മരുന്നിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളാണ് ഈ തീരുമാനത്തിനു കാരണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. 

കഴിഞ്ഞദിവസമാണു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മോൽനുപിരാവിറിന് അനുമതി നൽകിയത്. 13 കമ്പനികൾക്ക് ഉൽപാദനത്തിന് അനുമതി നൽകി. ഇതിൽ പല കമ്പനികളും മരുന്ന് വിപണിയിൽ എത്തിക്കുന്നതിനിടെയാണു പുതിയ തീരുമാനം.

പാർശ്വഫലങ്ങൾ

ഗർഭസ്ഥ ശിശുക്കളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ജനിതകഘടനയിൽ മാറ്റമുണ്ടാക്കാമെന്നും തരുണാസ്ഥിക്കും പേശികൾക്കും തകരാറു വന്നേക്കാമെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്നു കഴിച്ചാൽ സ്ത്രീയും പുരുഷനും 3 മാസത്തേക്ക് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നു ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

കുട്ടികളിൽ വാക്സീൻ അതിവേഗം

കുട്ടികളുടെ വാക്സീൻ കുത്തിവയ്പ് തുടങ്ങി 2 ദിവസത്തിനുള്ളിൽ വാക്സീനെടുത്തവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇന്നലെ വൈകിട്ടു 4 വരെയുള്ള കണക്കിൽ 15–18 പ്രായക്കാരിൽ 1.18 കോടി പേരാണ് വാക്സീനെടുത്തത്. 7.4 കോടിയാളുകൾക്ക് ഈ പ്രായപരിധിയിൽ വാക്സീൻ നൽകാനുണ്ടെന്നാണ് കണക്ക്. ഇതിന്റെ 15% പേർക്ക് ഇതിനകം ആദ്യ ഡോസ് നൽകി.

നേസൽ വാക്സീൻ: അന്തിമ ട്രയൽ ഉടൻ

ഭാരത് ബയോടെക്കിന്റെ ഇൻട്ര നേസൽ വാക്സീൻ (മൂക്കിലൂടെ നൽകുന്നത്) ബൂസ്റ്റർ ഡോസായി നൽകുന്നതിനുള്ള അന്തിമഘട്ട ട്രയൽ വൈകാതെ തുടങ്ങും. നേസൽ വാക്സീൻ, ബൂസ്റ്റർ ഡോസ് എന്ന നിലയിൽ മാർച്ചിൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ 2 ഡോസ് എടുത്തവരിലാണു ട്രയൽ നടത്തുന്നത്.

ഒമിക്രോൺ കണ്ടെത്താൻ ‘ഒമിഷുവർ’

പുതിയ ‘ഒമിഷുവർ’ (OmiSure) എന്ന പരിശോധന കിറ്റ് വഴി 4 മണിക്കൂർ കൊണ്ടു ഒമിക്രോൺ വകഭേദവും കോവിഡും സ്ഥിരീകരിക്കാൻ കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു. ഐസിഎംആറിന്റെ സഹകരണത്തോടെ ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സാണു പരിശോധന കിറ്റ് പുറത്തിറക്കിയത്.

English Summary: ICMR not support Molnupiravir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com