ADVERTISEMENT

ന്യൂഡൽഹി ∙ എതിർകക്ഷിയിലെ പടലപിണക്കങ്ങളിൽ പ്രതീക്ഷ പുലർത്തി ബിജെപിയും കോൺഗ്രസും ഭരണം പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ വികസനപദ്ധതികളുടെ ഉദ്ഘാടനമാണു സംസ്ഥാനത്തു നടന്നത്. വികസനം മുതൽ ചാർധാം ക്ഷേത്രവികസന പദ്ധതികൾവരെയാണു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യവിഷയങ്ങൾ. കോൺഗ്രസിനും ബിജെപിക്കും ബദലെന്ന മട്ടിൽ ആം ആദ്മി പാർട്ടിയും ഇത്തവണ രംഗത്തുണ്ട്.  

തുടർഭരണം ലക്ഷ്യമിട്ട് ബിജെപി

സംസ്ഥാനത്ത് ആദ്യമായി ഭരണത്തുടർച്ചയാണു ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരാണു സംസ്ഥാനത്തുണ്ടായത്. 2007 ൽ 2 തവണ മുഖ്യമന്ത്രിമാരെ മാറ്റി. അടുത്ത തിരഞ്ഞെടുപ്പിൽ വൻ തോൽവി പിണഞ്ഞു. 

2017 ൽ ത്രിവേന്ദ്രസിങ് റാവത്തിനെക്കൊണ്ടുവന്ന ബിജെപി കഴിഞ്ഞ തവണ 2 തവണ മുഖ്യമന്ത്രിമാരെ മാറ്റി. മാർച്ചിൽ വന്ന തീരഥ് സിങ് റാവത്ത് 4 മാസം കൊണ്ട് മുഖ്യമന്ത്രിസ്ഥാനം പുഷ്കർ സിങ് ധാമിക്ക് ഒഴിഞ്ഞു കൊടുത്തു. നിലവിലെ 53 എംഎൽഎമാരിൽ 14 പേർ പണ്ടു കോൺഗ്രസ് വിട്ടു വന്നവരാണ്.  ഇവരിൽ പലരും കയ്യാലപ്പുറത്തു നിൽക്കുന്ന അവസ്ഥയിലാണെന്നു പറയപ്പെടുന്നു. ദലിത് നേതാവും മുൻമന്ത്രിയുമായിരുന്ന യശ്പാൽ ആര്യ അടുത്തയിടെ ബിജെപി വിട്ടു കോൺഗ്രസിലേക്കു തിരിച്ചുപോയി. എംഎൽഎ ആയ അദ്ദേഹത്തിന്റെ മകനും കൂടെപ്പോയി. 

70 ൽ 60 സീറ്റു നേടുകയെന്ന ലക്ഷ്യമാണ് ഇത്തവണ അമിത്ഷാ സംസ്ഥാന ബിജെപിക്കു നൽകിയിരിക്കുന്നത്. തമ്മിൽത്തല്ലാണു മുഖ്യവെല്ലുവിളി.വനംമന്ത്രി ഹരക് സിങ് റാവത്താണു പുതിയ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.  കോവിഡ് രണ്ടാംവരവ് കൈകാര്യം ചെയ്തതാണു പാർട്ടിക്ക് അകത്തും പുറത്തും ഒരുപോലെ സർക്കാരിനോട് എതിർപ്പു കൂടാൻ കാരണമായത്. കുംഭമേളയുടെ നടത്തിപ്പിൽ കാര്യങ്ങൾ കൈവിട്ടു പോയതു രാജ്യവ്യാപകമായി ബിജെപിക്കു ബുദ്ധിമുട്ടുണ്ടാക്കി. 

അടിയും തടയുമായി കോൺഗ്രസ്

ബിജെപിയിലെ തമ്മിൽത്തല്ലും മുഖ്യമന്ത്രിമാറ്റവും കണ്ടപ്പോൾ ഭരണത്തിലെത്താനുള്ള അവസരം മണത്ത കോൺഗ്രസ് ആദ്യം ചെയ്തതു സ്വന്തം പാർട്ടിയിലെ തമ്മിൽത്തല്ല് ഒതുക്കുകയാണ്. ഒപ്പം ബിജെപിയിൽ നിന്നും ആം ആദ്മി പാർട്ടിയിൽ നിന്നുമൊക്കെ നേതാക്കളെയും പ്രവർത്തകരെയും സ്വീകരിക്കുന്നുമുണ്ട്. 

അത്തരത്തിലൊരാളായ യശ്പാൽ ആര്യ എന്ന ദലിത് നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആദ്യം പറഞ്ഞ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇപ്പോൾ തന്റെ ആഗ്രഹം വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദേവേന്ദർ യാദവിന്റെ ഇടപെടലുകളിൽ മനംമടുത്ത മട്ടിൽ റാവത്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചപ്പോൾ നേതൃത്വം ചാടിവീണു സമാധാനിപ്പിച്ചതു ഭരണം കിട്ടാൻ സാധ്യതയുണ്ടെന്ന മട്ടിൽത്തന്നെയാണ്. ഹരീഷ് റാവത്ത് തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന സൂചനയാണു പാർട്ടി നൽകുന്നത്.  

പിസിസി പ്രസിഡന്റായി ഗണേഷ് ഗൊദിയാൽ  ചുമതലയേറ്റപ്പോൾ പ്രബല നേതാക്കളായ ഹരീഷ് റാവത്തിനും പ്രീതം സിങ്ങിനും അനുകൂലമായി പ്രവർത്തകർ ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചു. പാർട്ടിയിൽ തന്റെ എതിരാളിയായ പ്രീതം സിങ്ങിനെ മാറ്റി പിസിസി പ്രസിഡന്റായി ഗൊദിയാലിനെ റാവത്ത് പ്രതിഷ്ഠിച്ചതാണു മുദ്രാവാക്യം വിളിയിലേക്കു കാര്യങ്ങളെത്തിച്ചത്. അന്നു തന്നെ പ്രതിപക്ഷ നേതാവായി പ്രീതം സിങ് നിയമിതനായി. തിരഞ്ഞെടുപ്പു സമിതിയുടെ ചെയർമാനാക്കിയിട്ടും തൃപ്തിയില്ലാതിരുന്ന റാവത്തിന് തിരഞ്ഞെടുപ്പു പോരാട്ടം നയിക്കാനുള്ള ചുമതലകൂടി നൽകിയാണ് ഇപ്പോഴത്തെ ഒത്തുതീർപ്പെന്നാണു വിവരം. 

ബദലാകാൻ ആം ആദ്മി പാർട്ടി

ആം ആദ്മി പാർട്ടി  24 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേദാർനാഥ് ക്ഷേത്ര പുനർനിർമാണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അജയ് ഗൊദിയാലാണു മുഖ്യമന്ത്രി സ്ഥാനാർഥി. മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ടുവച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് ആനന്ദ് റാം ചൗഹാൻ കോൺഗ്രസിലേക്കു ചാടിയതു ക്ഷീണമായിട്ടുണ്ട്. 

മുഖ്യപോരാളികൾ

പുഷ്കർ സിങ് ധാമി: ഒരു വർഷത്തിനിടയിലെ ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രി. വീണ്ടും ഭരണം കിട്ടിയാൽ ധാമിയും മാറാം.

ഹരീഷ് റാവത്ത്: മുൻമുഖ്യമന്ത്രി. കോൺഗ്രസിനു ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ സാധ്യത.

Content Highlight: Uttarakhand Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com