ബിജെപിയിൽനിന്നുള്ള തുടർ രാജികൾ; ‘തക്ക സമയം’ നോക്കി തിരിച്ചടി ?
Mail This Article
ന്യൂഡൽഹി ∙ നന്ദ കിഷോർ ഗുജ്ജർ എന്ന എംഎൽഎയെയും കുടുംബത്തെയും പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് 2019 ഡിസംബറിൽ നൂറ്റൻപതോളം ബിജെപി അംഗങ്ങളുൾപ്പെടെ യുപി നിയമസഭയ്ക്കുള്ളിൽ ധർണ നടത്തിയിരുന്നു. അന്നു മുഖ്യമന്ത്രിയുടെയും മറ്റും ഭീഷണിക്കു വഴങ്ങി ധർണ അവസാനിപ്പിക്കേണ്ടിവന്നവരാണ് ഇപ്പോൾ പാർട്ടി വിടുന്നതിൽ പലരുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തക്കസമയത്ത് പ്രതികരിക്കാൻ എല്ലാവരും തീരുമാനിച്ചിരുന്നുവെന്ന് 2019 ലെ ധർണ സൂചിപ്പിച്ച് ഇന്നലെ രാജിവച്ച മന്ത്രി ധരം സിങ് സയ്നി പറഞ്ഞതിന്റെ സൂചനയും ഇതാണ്.
ടിക്കറ്റ് ലഭിക്കില്ലാത്തവരാണ് പാർട്ടി വിടുന്നതെന്നു പരസ്യനിലപാടുള്ളപ്പോഴും ഇതര പിന്നാക്ക വിഭാഗങ്ങൾക്കു മേൽക്കൈയുള്ള മണ്ഡലങ്ങളിൽ വിശദീകരണ യോഗങ്ങളും ജനസമ്പർക്ക പരിപാടികളും കൂടുതലായി നടത്താനാണു ബിജെപിയുടെ തീരുമാനം. ഏതെങ്കിലും ഒരു മേഖലയിൽനിന്നുള്ളവരല്ല, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ് രാജിവച്ച എംഎൽഎമാരെന്നതും പ്രശ്നത്തെ ഏറെ ഗൗരവത്തോടെ സമീപിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നു.
∙ ‘‘ഇരട്ട എൻജിൻ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തവർ കരിഞ്ചന്തയിൽ ടിക്കറ്റ് വാങ്ങി ടിപ്പു സുൽത്താന്റെ പരാജയപ്പെട്ട ട്രെയിനിൽ കയറുകയാണ്.’’ – സ്വതന്ത്ര ദേവ് സിങ് (ബിജെപി സംസ്ഥാന അധ്യക്ഷൻ)
Content Highlights: Uttar Pradesh Assembly Elections 2022, BJP