ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വൈറസ് ബാധിച്ച ദിവസം പരിശോധന നടത്തിയതുകൊണ്ടു ഫലമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വ്യക്തമാക്കി. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതലാണ് വൈറസ് ബാധ അറിയാൻ കഴിയുക. 8–ാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ, ആർടിപിസിആർ പരിശോധനയിൽ രണ്ടാം ദിവസം മുതൽ വൈറസ് ബാധ അറിയാൻ കഴിഞ്ഞേക്കും.

ആന്റിജനിൽ നിന്നു വ്യത്യസ്തമായി ഇതിൽ 20 ദിവസം വരെ പോസിറ്റീവായി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. അപകടകാരിയാകില്ലെങ്കിലും വൈറസിലെ ചില ആർഎൻഎ ഭാഗം തുടർന്നും സാംപിളിൽ കാണിക്കുന്നതു കൊണ്ടാണിത്. ഒമിക്രോണിന്റെ കാര്യത്തിൽ 7 ദിവസം മതി. ഹോം ഐസലേഷൻ അവസാനിപ്പിക്കാനും ഡിസ്ചാർജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചതിനു കാരണം അതാണെന്നും വിശദീകരിച്ചു.

∙ പരിശോധനയ്ക്ക് വില: 4 തരം കോവിഡ് പരിശോധനയാണ് നിലവിലുള്ളത്. ഇതിൽ മോളിക്യുലാർ ആർടിപിസിആർ പരിശോധനയ്ക്ക് 400 മുതൽ 500 രൂപ വരെയാണ് ഈടാക്കാവുന്നത്. പരിശോധനാ ഫലം ലഭിക്കാൻ 4–6 മണിക്കൂർ എടുക്കും. ദ്രുത ഗതിയിൽ (2 മണിക്കൂറിൽ താഴെ സമയം കൊണ്ട്) ഫലം അറിയാൻ കഴിയുന്ന സിബിനാറ്റ് ഉൾപ്പെടെ ആർടിപിസിആർ പരിശോധനയ്ക്ക് 1200–2500 രൂപ വരെ ഈടാക്കാം.

സാധാരണ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് 50–100 രൂപ നൽകണം. കിറ്റ് വാങ്ങി വീട്ടിൽ വച്ചു പരിശോധിക്കാവുന്ന ആന്റിജൻ ടെസ്റ്റിന് 250–300 രൂപയാകുമെന്നും ഐസിഎംആർ അറിയിച്ചു. ഐസിഎംആർ അംഗീകരിച്ച 747 കിറ്റുകൾ ആന്റിജൻ, ആർടിപിസിആർ പരിശോധനകൾക്ക് ലഭ്യമാണ്. ഇതിൽ 580 എണ്ണം പ്രാദേശികമായി വികസിപ്പിച്ചതാണ്. നിലവിൽ പ്രതിദിനം 71 ലക്ഷം ആർടിപിസിആർ കിറ്റുകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയിലുണ്ട്. ആഴ്ചയിൽ 1.2 കോടി ഹോം ടെസ്റ്റ് കിറ്റുകളും.

പനി ഉള്ളവർ പുറത്തിറങ്ങരുത്: മന്ത്രി വീണ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്ക്കോ ഡബിൾ മാസ്ക്കോ ധരിക്കണം. പനിയും രോഗലക്ഷണങ്ങളും ഉള്ളവർ അതു മറച്ചുവച്ച് പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്നു മന്ത്രി നിർദേശിച്ചു.

English Summary: RTPCR test may show covid positive till 20 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com