ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ പ്രധാന നേതാക്കൾ ചാടിപ്പോകാതിരിക്കാനും പരമാവധി നേതാക്കളെ പിടിച്ചുനിർത്താനും വേണ്ടിയുള്ള ശ്രമം ബിജെപി കേന്ദ്ര നേതൃത്വം ഊർജിതമാക്കി. ഇതിനായി ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും യുപി നേതൃത്വത്തെ ബന്ധപ്പെട്ടു. 

മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞുപോക്ക് ബിജെപിയുടെ സ്ഥാനാർഥി നിർണയത്തെയും ആശയക്കുഴപ്പത്തിലാക്കി. ഇന്നോ നാളെയോ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരാനിരിക്കെയാണ് കൊഴിഞ്ഞുപോക്കിന്റെ പേരിലുള്ള ആശങ്ക. 

ഇതിനിടെ, യോഗി മന്ത്രിസഭയിൽ നിന്നു രാജിവച്ച് സമാജ്‍വാദി പാർട്ടിയിൽ ചേർന്ന ധരംസിങ് സയ്നിയുടെ മുന്നറിയിപ്പും പാർട്ടി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നു. ജനുവരി 20 വരെ ഓരോ ദിവസവും ഒരു മന്ത്രിയും 3 എംഎൽഎമാരും ബിജെപിയിൽ നിന്നു രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 3 ദിവസവും ഓരോ മന്ത്രിയും എംഎൽഎമാരും രാജിപ്രഖ്യാപിച്ചിരുന്നു.

ഒബിസി വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ച മറ്റു മന്ത്രിമാർ. സ്വാമി പ്രസാദ് മൗര്യയുടെ വിശ്വസ്തരാണ് പിന്നീടു രാജിവച്ച 2 മന്ത്രിമാരും. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിനു മുൻപ് ബിഎസ്പി വിട്ട് എത്തിയവരാണിവർ. 

സീറ്റ് നഷ്ടം ഭയന്നുള്ള മാറ്റമായാണ് ഇതിനെ ബിജെപി കാണുന്നത്. പഴയ ബിഎസ്പിക്കാരിൽ മാത്രമായി ഇത് നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെ, എൻഡിഎ സഖ്യകക്ഷിയും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ പാർട്ടിയുമായ അപ്നാദൾ എംഎൽഎ ചൗധരി അമർ സിങ്ങും എസ്പിയിൽ ചേർന്നു. 

യോഗിയുടെ കണക്ക് 20% വോട്ടെന്ന് അഖിലേഷ്

ന്യൂഡൽഹി ∙ ഹിന്ദു– മുസ്‍ലിം ജനസംഖ്യാനുപാതത്തെ സൂചിപ്പിച്ച് ഇക്കുറി 80 X 20 പോരാട്ടമെന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അഖിലേഷ് യാദവിന്റെ പരിഹാസം. യോഗി ഉദ്ദേശിച്ചത് 20% ആളുകൾ മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂവെന്നാണെന്നും ബാക്കി 80% പേരും എസ്പിയെ പിന്തുണയ്ക്കുമെന്നും അഖിലേഷ് പറഞ്ഞു. യുപിയിലെ 403 സീറ്റുകളിൽ നാലിൽ മൂന്നും ജയിക്കുമെന്ന പരാമർശത്തിന് മൂന്നോ നാലോ സീറ്റ് ജയിക്കുമെന്നാണ് അദ്ദേഹം അർഥമാക്കിയതെന്നും അഖിലേഷ് കളിയാക്കി. 

യുപി: ആദ്യഘട്ടത്തിന് വിജ്ഞാപനമായി

ന്യൂഡൽഹി ∙ യുപിയിൽ ഒന്നാം ഘട്ട തിര‍ഞ്ഞെടുപ്പു നടക്കുന്ന 58 നിയമസഭാ മണ്ഡലങ്ങളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ വിജ്ഞാപനമിറക്കി. ഫെബ്രുവരി 10നാണ് വോട്ടെടുപ്പ്. 21 വരെ നാമനിർ‍ദേശ പത്രിക സമർപ്പിക്കാം. 27 വരെ പത്രിക പിൻവലിക്കാം. 5 സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു പൂർത്തിയായ ശേഷം മാർച്ച് 10ന് ഒരുമിച്ചാണ് ഫലം പ്രഖ്യാപിക്കുക.

ഇതിനിടെ, യുപിയിൽ പ്രശ്നബാധിത സീറ്റുകളുടെ എണ്ണം ഉയർത്തിയതായി പൊലീസ് അറിയിച്ചു. ആകെ 73 സീറ്റുകളാണ് ഇക്കുറി പ്രശ്നബാധിതം. 2017 ൽ ഇത് 38 ആയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കു ടിവി, റേഡിയോ എന്നിവ വഴിയുള്ള പ്രചാരണത്തിന് അനുവദിച്ച സമയം ഇരട്ടിയാക്കിയതായി തിര‍ഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം കൂടുതലും ഡിജിറ്റലാക്കാൻ കമ്മിഷൻ നിർദേശിച്ചിരുന്നു.

English Summary: 2 UP Ex-Ministers join Akhilesh Yadav, Keep "Wait Till Friday" Promise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com