ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ മുഖ്യമന്ത്രിയുടെ സഹോദരൻ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. ‘ഒരു കുടുംബത്തിൽ നിന്ന് ഒരാൾ’ എന്ന നിബന്ധന കർശനമായി പാലിക്കാൻ കോ‍ൺഗ്രസ് തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സഹോദരൻ മനോഹർ സിങ് നിരാശനായത്. ബസ്സി പഥാന മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റ് കിട്ടുമെന്ന് കരുതി സർക്കാർ ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫിസർ ആയിരുന്ന മനോഹർ ജോലി രാജിവച്ചിരുന്നു.

ഒരു കാരണവശാലും മത്സരത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവി ഉറപ്പാക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും മനോഹർ പ്രഖ്യാപിച്ചു.

മലൗട്ടിൽ ഡപ്യൂട്ടി സ്പീക്കർ കൂടിയായ സിറ്റിങ് എംഎൽ‍എ അജൈബ് സിങ്ങിനും മോഗ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ഹർജോത് കമാലിനും ഇത്തവണ സീറ്റില്ല. ആം ആദ്മിയിൽ നിന്നു കോൺഗ്രസിലെത്തിയ രൂപീന്ദർ കൗർ റൂബിക്കു വേണ്ടിയാണ് മലൗട്ടിൽ അജൈബിനെ ഒഴിവാക്കിയത്. നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനു വേണ്ടിയാണ് മോഗയിലെ മാറ്റം. ഇതോടെ ഹർജോത് കമാൽ ബിജെപിയിലേക്കു കൂടുമാറി.

അടുത്തിടെ കോൺഗ്രസിലെത്തിയ ഗായകൻ സിദ്ദു മുസ്സെവാലയ്ക്കു വേണ്ടി കണ്ടെത്തിയ സീറ്റും പാർട്ടിയിൽ അലോസരമുണ്ടാക്കിയിട്ടുണ്ട്. 2019ൽ ആം ആദ്മി വിട്ട് കോൺഗ്രസിലെത്തിയ നാസർ സിങ് മൻഷഹിയയുടെ സീറ്റാണ് മുസ്സെവാലയ്ക്കായി മാറ്റിയത്. 117 അംഗ നിയമസഭയിലേക്ക് 86 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ മണ്ഡലമായ പട്യാല അർബനിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

English Summary: Charanjit Singh's brother Manohar Singh to contest as an independent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com