‘2009 മുതൽ ഈ സീറ്റ് നോട്ടമിട്ടതാണ്; എംപി സ്ഥാനമൊഴിയാം, മകനെ കൈവിടരുത്’
Mail This Article
ന്യൂഡൽഹി ∙ ഒരു കുടുംബത്തിൽനിന്ന് ഒരാൾ എന്ന നിബന്ധനയുടെ പേരിൽ മകനു സീറ്റ് നിഷേധിക്കരുതെന്നും ആവശ്യമെങ്കിൽ താൻ ലോക്സഭാംഗത്വം രാജിവയ്ക്കാമെന്നും വ്യക്തമാക്കി പാർട്ടി അധ്യക്ഷന് ബിജെപി എംപിയുടെ കത്ത്. അലഹാബാദ് എംപി റീത്ത ബഹുഗുണ ജോഷിയാണ് മകൻ, മായങ്ക് ജോഷിക്കു വേണ്ടി പിടിമുറുക്കിയിരിക്കുന്നത്. ലക്നൗ കന്റോൺമെന്റ് സീറ്റിലാണ് മായങ്കിന്റെ നോട്ടം. 2009 മുതൽ മായങ്ക് ഈ സീറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നയാളാണെന്നും നിബന്ധനയാണു പ്രശ്നമെങ്കിൽ താൻ രാജിവയ്ക്കാമെന്നും അവർ വ്യക്തമാക്കി. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നേരത്തെ യുപിയിൽ കോൺഗ്രസ് അധ്യക്ഷയും മന്ത്രിയുമായിരുന്ന റീത്ത 2016ലാണ് ബിജെപിയിൽ ചേർന്നത്. യുപി മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.എൻ. ബഹുഗുണയുടെ മകളാണ് റീത്ത. ഇതിനിടെ, 2 മണ്ഡലങ്ങളിലേക്കു കൂടി ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബഹേരിയിൽ ഛത്രപാൽ ഗാൻവാറും ഭോജ്പുരയിൽ ബഹോറൻ മൗര്യയും മത്സരിക്കും.
English Summary: Rita Bahuguna Joshi offers to step down as MP to ensure BJP ticket in Uttar Pradesh Assembly Elections 2022