വധശിക്ഷ വൈകിപ്പിച്ചു; കൊലക്കേസിൽ സഹോദരിമാർക്ക് ഇനി ജീവപര്യന്തം
Mail This Article
മുംബൈ ∙ വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ, 5 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന കേസിൽ സഹോദരിമാരുടെ വധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. 1990-1996 കാലയളവിൽ 14 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും 5 പേരെ കൊല്ലുകയും ചെയ്ത കേസിൽ സഹോദരിമാരായ രേണുക ഷിൻഡെ (49), സീമ ഗാവിത് (47) എന്നിവർക്ക് കോലാപ്പുർ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഇളവു ചെയ്തത്. 2001ൽ ആണ് വധശിക്ഷ വിധിച്ചത്. 2014ൽ രാഷ്ട്രപതി ദയാഹർജി തള്ളിയിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശിക്ഷ നടപ്പാക്കിയില്ല.
വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2014ലാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. 25 വർഷം ജയിലിൽ കഴിഞ്ഞതിനാൽ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയത് അതിക്രൂരമെന്നു ചൂണ്ടിക്കാണിച്ച് പ്രതികളെ മോചിപ്പിക്കാൻ വിസമ്മതിച്ച കോടതി, ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും വ്യക്തമാക്കി.
English Summary: Sisters get imprisonment in murder case