വീണ്ടും ചൈനയുടെ പ്രകോപനം; 17 വയസ്സുകാരനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയി
Mail This Article
ന്യൂഡൽഹി ∙ അരുണാചൽ അതിർത്തിയിൽനിന്ന് 17 വയസ്സുകാരനെ ചൈനീസ് സൈനികർ തട്ടിക്കൊണ്ടുപോയി. അപ്പർ സിയാങ് ജില്ലയിൽനിന്നു കാണാതായ മിറാം താരോണിനെ വിട്ടുകിട്ടാനായി ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ സമീപിച്ചു.
അരുണാചലിൽ നിന്നുള്ള എംപിയായ തപിർ ഗാവോയാണ് ചൈനയുടെ പട്ടാളം ബാലനെ തട്ടിക്കൊണ്ടുപോയതായി ട്വിറ്ററിൽ കുറിച്ചത്. മിറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോണി യായൽ പട്ടാളക്കാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് അധികാരികളെ വിവരം അറിയിച്ചു.
ഔഷധസസ്യങ്ങൾ ശേഖരിക്കാനും വേട്ടയാടാനുമായി പോയതായിരുന്നു മിറാം. രാജ്യങ്ങൾ തമ്മിലുള്ള പ്രോട്ടോക്കോൾ അനുസരിച്ച്, മിറാമിനെ വിട്ടുതരണമെന്ന് ഇന്ത്യൻ സൈന്യം ഹോട്ട്‌ലൈൻ വഴി ചൈനയെ അറിയിച്ചതായി അസം, അരുണാചൽ പ്രദേശ് പ്രതിരോധ വക്താവ് വ്യക്തമാക്കി.
ഈ പ്രദേശത്ത് 2018 ൽ ചൈന അനധികൃതമായി റോഡ് നിർമിച്ചിരുന്നു. ഒന്നര വർഷത്തിലേറെയായി നടക്കുന്ന ഇന്ത്യ– ചൈന സൈനികതല ചർച്ചകൾക്കിടെയാണു വീണ്ടും ചൈനയുടെ പ്രകോപനം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
English Summary: China Army Kidnaps Teen From Inside Indian Territory In Arunachal: MP