ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ ബിജെപിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക‍്‍കോൺഗ്രസ്, സുഖ്‌ദേവ് സിങ് ധിൻസയുടെ അകാലിദൾ വിഭാഗം എന്നിവയെ ഉൾപ്പെടുത്തിയുള്ള എൻഡിഎ മുന്നണിയുടെ സീറ്റു ചർച്ചകൾ പൂർത്തിയായി. ബിജെപി 65 സീറ്റിൽ മത്സരിക്കും. ക്യാപ്റ്റന്റെ പാർട്ടി 37 സീറ്റുകളിലും അകാലിദൾ വിഭാഗം 15 സീറ്റിലും ജനവിധി തേടും. സീറ്റുകളിൽ ചില നീക്കുപോക്കുകൾ ഇനിയുമുണ്ടാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു.

പഞ്ചാബിൽ ഭരണമാറ്റം മാത്രമല്ല, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സുരക്ഷയും പഞ്ചാബിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് നഡ്ഡയും ക്യാപ്റ്റൻ അമരിന്ദർ സിങ്ങും പറഞ്ഞു. 

പഞ്ചാബിന് പ്രത്യേക ശ്രദ്ധ വേണ്ട സാഹചര്യമാണ്. വികസന സൂചികയിൽ സംസ്ഥാനം പിന്നോട്ടു പോകുന്നുവെന്നു നേതാക്കൾ പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിൽ 34 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്നതിനെക്കുറിച്ച് പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വിനി കുമാർ പറഞ്ഞു. കൂടുതൽ ചർച്ചകൾ ഇനിയും നടക്കാനുണ്ട്. മുന്നണിയുടെ പൊതുമിനിമം പരിപാടി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് ലോക‍്‍കോൺഗ്രസ് തയാറാക്കിയ പ്രകടനപത്രിക ബിജെപിക്കു കൈമാറിയിട്ടുണ്ടെന്നും എൻഡിഎയുടെ പൊതു പ്രകടനപത്രിക വരുമെന്നും ക്യാപ്റ്റൻ അമരിന്ദർ സിങ് പറഞ്ഞു.

സിദ്ദുവിനു വേണ്ടി ഇമ്രാൻ വിളിച്ചു: അമരിന്ദർ

നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിസഭയിലെടുക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശുപാർശയുണ്ടായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ആരോപിച്ചു. ‘കൊള്ളില്ലെങ്കിൽ പുറത്താക്കിക്കോളൂ’ എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. 

രാജ്യത്തെ ദ്രോഹിക്കുന്നവരുമായി കൂട്ടുകൂടുന്നതെങ്ങനെയെന്ന് താൻ സിദ്ദുവിനോടു ചോദിച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു. സിദ്ദു ഒന്നിനും കൊള്ളാത്ത മന്ത്രിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: NDA announces seat-sharing for Punjab polls; BJP to contest 65 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com