ADVERTISEMENT

ബിഎസ്പി മത്സരരംഗത്തില്ലെന്നതു രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം മാത്രമാണെന്നും ഇത്തവണ സർക്കാരുണ്ടാക്കുമെന്നും പാർട്ടി ദേശീയ അധ്യക്ഷ മായാവതി. തിരഞ്ഞെടുപ്പ് ചൂടിലായ യുപിയിൽ 6 മാസത്തിനിടെ രണ്ടാമത്തെ റാലിയിൽ പങ്കെടുക്കുന്ന മായാവതി മുസ്‌ലിംകൾക്കു രക്ഷ ബിഎസ്പി മാത്രമാണെന്നും പറഞ്ഞു. 

പശ്ചിമ യുപിയിലെ സ്ഥാനാർഥികളുടെ പ്രചാരണാർഥമായിരുന്നു റാലി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം റാലി നടന്ന സ്ഥലത്ത് പ്രവേശനം നിജപ്പെടുത്തിയിരുന്നെങ്കിലും നൂറുകണക്കിനു പ്രവർത്തകരാണ് എത്തിയത്. സർവം മറന്നു രംഗത്തിറങ്ങാനുളള മായാവതിയുടെ ആഹ്വാനത്തോടെ യുപിയിൽ ചില മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരത്തിനു കളമൊരുങ്ങി. ബിജെപിയും സമാജ്‌വാദി പാർട്ടിയും (എസ്പി) നേരിട്ടുള്ള പോരാട്ടത്തിനിടെ അട്ടിമറിക്കു ശ്രമിക്കുകയാണ് മായാവതി. 

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ കോൺഗ്രസിനും എസ്പിക്കുമെതിരെയായിരുന്നു വിമർശനം. ബാബാ സാഹിബ് അംബേദ്കറിനും കൻഷി റാമിനും ഭാരതരത്നം കൊടുക്കാൻ വിമുഖത കാണിച്ചവരാണ് കോൺഗ്രസ്. അധികാരത്തിലുണ്ടായിരുന്നപ്പോഴൊക്കെ ദലിതരെയും ന്യൂനപക്ഷങ്ങളെയും അവർ അവഗണിച്ചു. ഇപ്പോൾ രാജ്യമൊട്ടാകെ സ്വാധീനം കുറഞ്ഞപ്പോഴാണ് അവർ ദലിതരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമൊക്കെ ഓർക്കുന്നതെന്ന് മായാവതി പറഞ്ഞു. 

ബിജെപി യുപിയിൽ അധികാരത്തിൽ വന്നപ്പോൾ മുസ്‌ലിംകളുടെ രക്ഷകരെന്നു നടിച്ചാണ് എസ്പി വന്നത്. മുസ്‌ലിംകൾ എന്നും അവരുടെ കൂടെ നിന്നു. എന്നിട്ടു നിങ്ങൾക്കെത്ര സീറ്റ് തന്നുവെന്ന് മുസ്‌ലിംകൾ ചിന്തിക്കണം. ബിഎസ്പി കൂടുതൽ ടിക്കറ്റുകൾ നൽകി. 

അധികാരത്തിൽ വന്നാൽ, യോഗി സർക്കാർ കള്ളക്കേസെടുത്തു ജയിലിലിട്ട ദലിതരെയെല്ലാം വിട്ടയച്ച് യഥാർഥ ക്രിമിനലുകളെ ജയിലിലിടും. വികസനം നടത്തിയെന്നു കള്ളം പറയുന്ന ബിജെപി ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് വോട്ടു നേടാനാണ് ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. 

‘‘കള്ളക്കേസ് വരും; പേടിക്കരുത്’’

തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച് തനിക്കും ബിഎസ്പി നേതാക്കൾക്കുമെതിരെ കള്ളക്കേസുകളെടുക്കാനുള്ള സാധ്യതയുണ്ടെന്നു മായാവതി പറഞ്ഞു. അതു കണ്ടു പരിഭ്രാന്തരാകരുത്. നേരത്തേ ബൂത്തിലെത്തി വോട്ടു ചെയ്യണം. ജയിക്കാൻ ബിജെപിയും സമാജ്‌വാദിപാർട്ടിയും എന്തു കളിയും കളിക്കും. 

ചിത്രം: ജെ. സുരേഷ്
ചിത്രം: ജെ. സുരേഷ്

കളം മാറിയെത്തിയവർക്ക് കയ്യോടെ സീറ്റ്

ഇന്നലെ റാലിക്കെത്തിയവരിൽ കോൺഗ്രസിന്റെ പ്രമുഖരായ സൽമാൻ സയീദും നോമൻ മസൂദുമുണ്ടായിരുന്നു. നേരത്തേ എംഎൽഎമാരായിരുന്നിട്ടുള്ള ഇവർ കഴിഞ്ഞ മാസമാണ് ബിഎസ്പിയിലെത്തിയത്. ഇരുവർക്കും സീറ്റു കിട്ടി. എസ്പി ‌– ആർഎൽഡി സഖ്യം അനായാസം കിട്ടുമെന്നു കരുതിയിരുന്ന ഖട്ടൗലിയിൽ ബിജെപി എംഎൽഎ കർതാർസിങ് ബഡാനയാണ് ഇത്തവണ ബിഎസ്പിയുടെ സ്ഥാനാർഥി. മഥുരയിൽ ബിജെപി വിട്ടു വന്ന എസ്.കെ.ശർമ മന്ത്രി ശ്രീകാന്ത് ശർമയ്ക്കു വെല്ലുവിളി ഉയർത്തുന്നു. എന്നാൽ, ഇതു തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുസ്‌ലിം വോട്ടുകളിൽ കണ്ണുവച്ചാണ് ബിഎസ്പി കളിക്കുന്നതെന്നും ഇതു വോട്ടുകൾ ഭിന്നിപ്പിക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. 

ചിത്രം: ജെ. സുരേഷ്
ചിത്രം: ജെ. സുരേഷ്

English Summary: Triangular fight in Uttar Pradesh Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com