’93ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യപ്രതി അബൂബക്കർ പിടിയിൽ
Mail This Article
മുംബൈ∙ 29 വർഷമായി രാജ്യം തേടുന്ന 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യപ്രതികളിലൊരാളായ അബൂബക്കർ (അബൂബക്കർ അബ്ദുൽ ഗഫൂർ ഷെയ്ഖ്) യുഎഇയിൽ പിടിയിലായി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഇയാളെ ഇന്ത്യൻ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. 2019ൽ യുഎഇ അധികൃതരുടെ വലയിലായെങ്കിലും കടന്നുകളയുകയായിരുന്നു. വിചാരണയ്ക്കായി ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1993ലെ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ അബൂബക്കർ രാജ്യം വിട്ടതിനു ശേഷം യുഎഇയിലും പാക്കിസ്ഥാനിലുമാണു മാറിമാറി താമസിച്ചിരുന്നത്. ദാവൂദ് സംഘത്തിൽ പെട്ട മുസ്തഫ ദോസയ്ക്കൊപ്പം ഗൾഫിൽ നിന്ന് മുംബൈയിലേക്കു സ്വർണവും വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കള്ളക്കടത്ത് നടത്തിയാണ് അബൂബക്കറിന്റെ തുടക്കം. പിന്നീട് കൂടുതൽ വലിയ കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞു.
ദുബായിലെ ദാവൂദ് ഇബ്രാഹിമിന്റെ വസതിയിൽ നടന്ന സ്ഫോടന ഗൂഢാലോചനയിലും സ്ഫോടനത്തിന് ഉപയോഗിച്ച ആർഡിഎക്‌സ് ഇറക്കുമതി ചെയ്യുന്നതിലും പങ്കാളിയായ ഇയാൾ പാക്ക് അധിനിവേശ കശ്മീരിൽ ആയുധ പരിശീലനത്തിലും പങ്കെടുത്തിരുന്നു.
English Summary: Mumbai blast case main accused arrested