പ്രതി കുറ്റക്കാരനോ?: ആദ്യ റിപ്പോർട്ടും തുടർ റിപ്പോർട്ടും പരിഗണിക്കണം
Mail This Article
ന്യൂഡൽഹി ∙ പ്രതി കുറ്റം ചെയ്തോ എന്ന അനുമാനത്തിലെത്താൻ, പൊലീസിന്റെ ആദ്യ റിപ്പോർട്ടും തുടർ റിപ്പോർട്ടും മജിസ്ട്രേട്ട് കോടതി ഒരുപോലെ പരിഗണിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചട്ടപ്രകാരം 3 മാസത്തിനുള്ളിൽ പൊലീസ് ആദ്യ റിപ്പോർട്ട് നൽകും. ചില കേസുകളിൽ തുടരന്വേഷണ റിപ്പോർട്ടും നൽകും. ഇതു രണ്ടും ഒരുപോലെ പരിഗണിച്ചു വേണം മജിസ്ട്രേട്ട് അനുമാനങ്ങളിലെത്താനെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ലൂക്കോസ് സഖറിയയ്ക്കെതിരെ 2016ൽ റജിസ്റ്റർ ചെയ്ത അടിപിടിക്കേസുമായി ബന്ധപ്പെട്ട അപ്പീൽ ഹർജി അംഗീകരിച്ചാണ് ഈ നിർദേശം. കേസിൽ കേരള ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് എതിരാണെന്നും വ്യക്തമാക്കി.
പ്രതി കുറ്റം ചെയ്തെന്നായിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്. പിന്നീട് പ്രതിക്ക് അനുകൂലമായി തുടരന്വേഷണ റിപ്പോർട്ടും നൽകി. രണ്ടാമത്തെ റിപ്പോർട്ട് പരിഗണിച്ച് മജിസ്ട്രേട്ട് കേസ് റദ്ദാക്കി. തുടർന്ന് പരാതിക്കാരൻ സെഷൻസ് കോടതിയെ സമീപിച്ചതോടെ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവു റദ്ദാക്കി. ഹൈക്കോടതി സെഷൻസ് കോടതി വിധി ശരിവച്ചു. തുടർന്നാണ് പ്രതിഭാഗം സുപ്രീം കോടതിയിലെത്തിയത്.
Content Highlight: Supreme Court