ADVERTISEMENT

ചണ്ഡിഗഡ് ∙ഭഗത്​സിങ്ങിന്റെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുന്ന ‘രംഗ് ദേ ബസന്തി’ ഗാനം അലയടിക്കുന്ന വേദിയിൽ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ (48) അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് ചുമതലയേറ്റത്. മറ്റു മന്ത്രിമാർ ശനിയാഴ്ച ചുമതലയേൽക്കും.

ഭഗത്​സിങ്ങിന്റെ ജന്മഗ്രാമമായ നവൻഹഷർ ജില്ലയിലെ ഖട്കർ കലനിൽ നടന്ന ചടങ്ങിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭഗത് സിങ് നടത്തിയ വിപ്ലവത്തെ സൂചിപ്പിക്കാൻ എല്ലാവരും മഞ്ഞ തലക്കെട്ടുമായാണ് പങ്കെടുത്തത്. വനിതകൾ മഞ്ഞ ദുപ്പട്ട അണിഞ്ഞു. ഇതോടെ ഗ്രാമം മഞ്ഞക്കടലായി. 

തൊഴിലില്ലായ്മ, അഴിമതി, കർഷകരുടെ ദുരിതം എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടി തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലേതു പോലെ ആശുപത്രികളും സ്കൂളുകളും മെച്ചപ്പെടുത്തും. മുൻപ് മുഖ്യമന്ത്രിമാർ സർക്കാരിനെ രാജ്ഭവനിലേക്കു കൊണ്ടുപോയെങ്കിൽ താൻ ഗ്രാമങ്ങളിലേക്കു തിരിച്ചെത്തിച്ചു– മാൻ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്​‍രിവാൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രയത്നിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഏപ്രിൽ മുതൽ 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന പ്രഖ്യാപനം കഴിഞ്ഞദിവസം നടത്തിയിരുന്നു. 122 വിഐപികളുടെ സുരക്ഷ പിൻവലിക്കാനും 57 പ്രമുഖരെ സർക്കാർ വസതികളിൽ നിന്ന് ഒഴിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.

English Summary: Bhagwant Mann Takes Oath as Punjab CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com