പാക്കിസ്ഥാനോട് ഇന്ത്യയും യുഎസും: ‘അരുത്, ഭീകരത’
Mail This Article
ന്യൂഡൽഹി ∙ രാജ്യം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കാൻ ഉറച്ച നടപടികളെടുക്കാൻ ഇന്ത്യയും യുഎസും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മുംബൈ, പഠാൻകോട്ട് ആക്രമണക്കേസിലെ ഭീകരർക്കെതിരെ നടപടികളെടുക്കണമെന്നും ഇന്ത്യ–യുഎസ് മന്ത്രിതല (ടു പ്ലസ് ടു) ചർച്ചകൾക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ദിവസം തന്നെയാണ് പ്രസ്താവന വന്നതെന്നതും ശ്രദ്ധേയമാണ്.
ഭീകരപ്രവർത്തനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഭീകരവാദത്തിനുള്ള ധനസഹായം തടയാനുള്ള രാജ്യാന്തര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സഹകരിക്കും. അൽ ഖായിദ, ഐസ്ഐസ്, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്‌ബുൽ മുജാഹിദീൻ എന്നിവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
പാക്കിസ്ഥാനുമായി സാധാരണ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കേണ്ടത് പാക്കിസ്ഥാനാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ വെർച്വൽ ചർച്ചയിൽ അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവിടങ്ങളിലെ സ്ഥിതിഗതികളും ചർച്ചയായി.
English Summary: India, US ask Pakistan to take immediate, irreversible action against terror