മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: ഹൈക്കോടതിയിലെ മൂന്നാം ജഡ്ജിയും പിന്മാറി
Mail This Article
മുംബൈ ∙ ഭീമ–കൊറേഗാവ് കാലപവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത്ത് (ദലിത് സംഗമം) കേസിൽ നിന്ന് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സാധന ജാധവ് പിൻവാങ്ങി. കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണിത്. മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റിലൂടെ വിവാദമായ കേസിൽ നിന്നു പിൻവാങ്ങുന്ന മൂന്നാമത്തെ ജഡ്ജിയാണ് ഇവർ.
ഇൗ വർഷം ആദ്യം ജസ്റ്റിസ് എസ്.എസ്. ഷിൻഡെ പിന്മാറി. 2019 മുതൽ 2021 വരെ കേസ് പരിഗണിച്ചിരുന്ന അദ്ദേഹമാണ് കുറ്റാരോപിതനായ മനുഷ്യാവകാശ പ്രവർത്തകൻ കവി വരവരറാവുവിന് മെഡിക്കൽ ജാമ്യം അനുവദിച്ചത്. പിന്നീട് ജസ്റ്റിസ് പി.ബി. വരാളെയുടെ ബെഞ്ചിലേക്ക് കേസ് മാറ്റി. എന്നാൽ, അദ്ദേഹവും ഒഴിവായി.
2018 ജനുവരി ഒന്നിനു പുണെയിലെ ഭീമ–കൊറേഗാവിലുണ്ടായ കലാപത്തിനു കാരണം തലേന്ന് എൽഗാർ പരിഷത്ത് എന്ന പേരിൽ നടത്തിയ ദലിത് സംഗമമാണെന്നാണ് എൻഐഎ ആരോപണം. മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി വിചാരണത്തടവിലായിരിക്കെ ആശുപത്രിയിൽ മരിച്ചതും വിവാദമായി.
English Summary: Third Bombay High Court judge recuses from hearing Bhima Koregaon case