ADVERTISEMENT

ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ തടഞ്ഞ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സംഭവം വിവരിക്കുന്നു.

ഡൽഹി ജഹാംഗീർപുരിയിൽ സുപ്രീം കോടതി തൽസ്ഥിതി ഉത്തരവ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയത് അവിടത്തെ താമസക്കാർക്ക് വലിയ ആശ്വാസം പകർന്നിട്ടുണ്ട്. അതിനൊപ്പം തന്നെ, ‘ബുൾഡോസർ രാഷ്ട്രീയം’ അവതരിക്കുന്നതു കണ്ടു ഞെട്ടുകയും രോഷം കൊളളുകയും ചെയ്ത ഇന്ത്യയിലെ ജനകോടികൾക്കു കൂടി ഇത് ആശ്വാസം പകരുകയാണെന്ന കാര്യം പ്രധാനമാണ്. സംഘപരിവാറുമായി വിവിധ രൂപത്തിൽ ബന്ധമുളളവർ ആസൂത്രണം ചെയ്യുന്നതും സൃഷ്ടിക്കുന്നതും നടപ്പാക്കുന്നതുമാണ് ഇത്തരം ബുൾഡോസർ രാഷ്ട്രീയം. പിന്തുണയും പരിരക്ഷയുമേകി സംഘപരിവാർ ബന്ധമുള്ള സർക്കാരുകളുണ്ടാകും. ജഹാംഗീർപുരിയിൽ ഞാൻ കണ്ടത് ബുൾഡോസർ രാഷ്ട്രീയമാണ്. 

ജഹാംഗീർപുരിയുമായി എനിക്കുള്ള ബന്ധം പറയാം. അടിയന്തരാവസ്ഥക്കാലത്ത്, രാജ്യതലസ്ഥാനത്തെ വ്യാവസായിക മേഖലകൾക്കുള്ളിലും ചുറ്റിലുമായി ഉണ്ടായിരുന്ന നൂറുകണക്കിനു ചേരികൾ ഇടിച്ചുനിരത്തിയിരുന്നു. ഈ ചേരികളിൽ താമസിച്ചിരുന്നവരെയെല്ലാം അവരുടെ പണിയിടങ്ങളിൽനിന്ന് വളരെ ദൂരെയുള്ള തരിശു തുറസ്സുകളിൽ ‘പുനരധിവസിപ്പിച്ചു’. അത് സഞ്ജയ് ഗാന്ധിയും ബുൾഡോസർ ജഗ്‌മോഹൻ എന്നറിയപ്പെട്ട ഡൽഹി വികസന അതോറിറ്റി ചെയർമാനും ചേർന്നു നടപ്പാക്കിയ ‘സൗന്ദര്യവൽക്കരണ’ ക്യാംപെയ്ൻ ആയിരുന്നു. ഞാനന്നു ചെറുപ്പമാണ്.

വടക്കൻ ഡൽഹിയിലെ ഇതേ പ്രദേശങ്ങളിൽ ടെക്സ്റ്റൈൽ തൊഴിലാളികൾക്കിടയിലും മറ്റും പ്രവർത്തിക്കുന്ന കാലം. എനിക്കറിയാവുന്ന ഒട്ടേറെ തൊഴിലാളി കുടുംബങ്ങൾ ആ ചേരികളിൽനിന്ന് ബലപ്രയോഗത്താൽ കുടിയൊഴിക്കപ്പെട്ടു. വെള്ളമോ ശുചിമുറിയോ തണലിനായി ഒരു മരമോ ഇല്ലാതെ അവരെല്ലാം ദുരിതം അനുഭവിച്ച ആ ദിനങ്ങൾ ഞാൻ നന്നായി ഓർക്കുന്നു. ജഹാംഗീർപുരി അത്തരത്തിൽ സൃഷ്ടിക്കപ്പെട്ട കോളനികളിലൊന്നാണ്. അവിടെ പാർട്ടിക്ക്  യൂണിറ്റുണ്ടായിരുന്നു. ട്രേഡ് യൂണിയനിൽ അംഗമായുള്ള നൂറുകണക്കിനാളുകൾ. ചേരിയുടെ വിവിധ ബ്ലോക്കുകളിലായി പാർട്ടിയുടെ വനിതാ, യുവജന വിഭാഗങ്ങൾ പിൽക്കാലത്ത് ഉയർന്നുവന്നു. അവിടത്തെ ആദ്യത്തെ മഹിളാസമ്മേളനം നടന്നത് ഇന്നലെ ഞാൻ ബുൾഡോസറുകൾ കണ്ട അതേ ബ്ലോക്കിലായിരുന്നു – ബ്ലോക്ക് സി.

ബംഗാളി മുസ്‍ലിംകൾ താമസിക്കുന്നയിടം എന്നതായിരുന്നു അക്കാലത്തുതന്നെ സി ബ്ലോക്കിന്റെ സവിശേഷത. ബംഗാളിലെ മിഡ്നാപൂരിൽനിന്നും ഹൗറയിൽനിന്നുമുള്ള കുടുംബങ്ങൾ. സ്വയം തൊഴിലോ ചെറുകിട വ്യാപാരങ്ങളോ വഴിയോരക്കച്ചവടമോ മീൻകച്ചവടമോ ആണ് ഇവരിൽ ഭൂരിഭാഗവും ചെയ്തിരുന്നത്. ബംഗാളിൽനിന്നല്ലാത്ത ഹിന്ദു കുടുംബങ്ങളും അവിടെയുണ്ടെങ്കിലും കൂടുതലും ബംഗാളി മുസ്‍ലിംകളാണ്. എത്രയോ വർഷങ്ങളായി അവർ തമ്മിൽ കലഹമോ വിദ്വേഷമോ ഇല്ല. അതുകൊണ്ടാണ്, സി ബ്ലോക്കിൽ റോഹിൻഗ്യകളെ അധിവസിപ്പിച്ചതിന് ബിജെപിയും ആം ആദ്മി പാർട്ടിയും പരസ്പരം പഴിചാരുന്ന ചാനൽക്കാഴ്ച കണ്ട് ഞാൻ ഞെട്ടിത്തരിച്ചതും നൊമ്പരപ്പെട്ടതും. അവർ വ്യാജരല്ല. ഇപ്പോൾ നടക്കുന്ന അനധികൃത ഇടിച്ചുനിരത്തലിനുള്ള ന്യായീകരണത്തിനുള്ള ശ്രമം മാത്രമാണിത്. തീർത്തും മനുഷ്യത്വരഹിതമായ സമീപനമാണിത്.

സംഘർഷം നടന്നതിനു പിറ്റേന്ന് വസ്തുതകൾ എന്തെന്നു പഠിക്കാൻ ഡൽഹിയിലെ ഇടതു പാർട്ടികളുടെ പ്രതിനിധികൾ ജഹാംഗീർപുരി സന്ദർശിച്ചിരുന്നു. അവിടെ നടന്നതെല്ലാം ബജ്‌രംഗ് ദളിന്റെ യുവജനവിഭാഗം സൃഷ്ടിച്ചതാണെന്നു വളരെ വ്യക്തമായിരുന്നു. പൊലീസ് അവരെ സഹായിക്കുകയായിരുന്നു. ഹനുമാൻ ശോഭായാത്രയെന്നു പറഞ്ഞു നടന്ന പരിപാടിക്ക് പൊലീസ് അനുമതി ഉണ്ടായിരുന്നില്ല എന്നതാണു സത്യം. അതിൽ പങ്കെടുത്തവരുടെ കയ്യിൽ വാളുകൾ ഉണ്ടായിരുന്നു; രണ്ടു പേർ തോക്കെടുത്തു ഭീഷണിപ്പെടുത്തി. പ്രാർഥനയ്ക്കായി ആളുകൾ വന്നെത്തുകയായിരുന്ന മുംസ്‌ലിം പള്ളിക്കു മുന്നിൽ ശോഭായാത്ര വന്നു നിന്നത് ആസൂത്രിതമായിരുന്നു. പൊലീസ് നടത്തിയത് ഏകപക്ഷീയമായ അന്വേഷണമാണ്. അറസ്റ്റിലായവരിലേറെയും ന്യൂനപക്ഷ സമുദായക്കാരാണ്. വസ്തുതകൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കമ്മിഷണർക്ക് ഞാൻ എഴുതിയിട്ടുണ്ട്. 

അന്ന് ഉച്ചകഴിഞ്ഞ് ഒരു യോഗത്തിനായി ഞാൻ ജഹാംഗീർപുരിയിൽ പോകാനിരിക്കുകയായിരുന്നു. പക്ഷേ, പ്രശ്നം നടക്കുന്നതറിഞ്ഞ്, ഞങ്ങൾ നേരെ അവിടേയ്ക്കു പുറപ്പെടുകയായിരുന്നു. തൽസ്ഥിതി ഉത്തരവിനെപ്പറ്റി അഭിഭാഷകൻ ഞങ്ങളെ അറിയിച്ചു. പക്ഷേ സുപ്രീം കോടതി ഉത്തരവു വന്നിട്ടും ഒന്നര മണിക്കൂർ കൂടി ഇടിച്ചുനിരത്തൽ തുടരുകയായിരുന്നു. അവിടെ ചെന്നപ്പോൾ ഞങ്ങൾ കണ്ടത് കരഞ്ഞു നിലവിളിക്കുന്ന സ്ത്രീകളെയും കുട്ടികളെയുമാണ്. ഒരു കൊച്ചു പെൺകുട്ടി ഓരോ വീട്ടിലേക്കും ഓടിക്കയറുന്നതു കണ്ടു. അവൾ എന്തായിരുന്നു തപ്പി നടന്നതെന്ന് എനിക്കറിയില്ല; ഒരു പക്ഷേ ബുൾഡോസർ വലിച്ചുകീറിയ സ്കൂൾ ബാഗ് ആയിരിക്കാം. 

ഉന്തുവണ്ടിയിൽ കബാബ് വിറ്റിരുന്ന സ്ത്രീ – (അവരുടെ ഭർത്താവ് മരിച്ചുപോയതാണ്)– തനിക്ക് ആകെയുണ്ടായിരുന്നതെല്ലാം ബുൾഡോസർ  ഇടിച്ചുനിരത്തുന്നതു കാണാനുള്ള ശക്തിയില്ലാതെ മുഖം മറച്ച് അവിടെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ ഓടിച്ചെന്ന് ബുൾഡോസർ തടഞ്ഞു. അവിടെയെങ്ങും ഒരു പൊലീസുദ്യോഗസ്ഥനെപ്പോലും കാണാനില്ല. രണ്ടു ബുൾഡോസറുകൾ തടഞ്ഞപ്പോഴേയ്ക്കും ഉദ്യോഗസ്ഥരെത്തി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർ നൽകിയ നിർദേശങ്ങൾ ഞാൻ അവരെ കാണിച്ചു. അവർ ഒന്നും അറിയാത്ത മട്ടിൽ നിന്നു. അങ്ങനെ ഒരിക്കലും വരില്ല. ആ സമയം പൊലീസ് ഉദ്യോഗസ്ഥന് കമ്മിഷണറുടെ ഫോൺവിളിയെത്തി. കോടതി ഉത്തരവുമായി ഞാൻ അവിടെ നിൽപ്പുണ്ടെന്ന് ഉദ്യോഗസ്ഥൻ കമ്മിഷണറോടു പറഞ്ഞു. ‘ബുൾഡോസർ നിർത്തിവച്ചു’ എന്നും പറഞ്ഞു. 

അവിടെയുള്ള ഒരാൾക്കും നോട്ടിസ് കൊടുത്തിരുന്നില്ല. ശരിയായ രീതിയിൽ നിയമനടപടിയുണ്ടായില്ല. പാവപ്പെട്ടവർക്ക് അവകാശങ്ങളൊന്നുമില്ലെന്ന മട്ട്. അവിടം പ്രത്യേകം തിരഞ്ഞു പിടിച്ചായിരുന്നു സംഭവങ്ങൾ. ജഹാംഗീർപുരിയിൽ ഉടനീളമുള്ള കടകളും നിർമിതികളും നിയമവിരുദ്ധമാണെന്നോ അവിടെയെല്ലാം കയ്യേറ്റം നടന്നെന്നോ ഒന്നുമല്ല യഥാർഥത്തിൽ പ്രശ്നം. ബുൾഡോസറുകൾ വന്നത് സി ബ്ലോക്കിലേക്കു മാത്രമാണ്. ‘ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇന്ത്യയിൽ താമസിക്കാം, പക്ഷേ അധഃകൃതരെപ്പോലെ മാത്രം’ എന്ന് ആർഎസസ് സർസംഘ്ചാലക് ഗോൾവാൾക്കർ എഴുതിയത് അനുസരിച്ച്, ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അഭിമാനത്തിനു മുറിവേൽപ്പിക്കുകയും അടിമ മനോഭാവത്തിലേക്കു താഴാൻ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന അജൻഡയാണ് അവിടെ നടപ്പാക്കാ‍ൻ ശ്രമിച്ചത്. 

കബാബ് വിറ്റിരുന്ന ആ ഉന്തുവണ്ടി മാത്രമല്ല തകർന്നു തരിപ്പണമായിരിക്കുന്നത്, ഇന്ത്യയുടെ മതനിരപേക്ഷ ചട്ടക്കൂട്ടു തകർക്കാനുള്ള ശ്രമം കൂടിയാണു നടക്കുന്നത്. ആ ബുൾഡോസറിനെ പിടിച്ചുനിർത്താൻ നമ്മുടെ ഒത്തൊരുമിച്ചുള്ള ശ്രമവും ദൃഢനിശ്ചയവും അനിവാര്യമാണ്. 

English Summary: Brinda Karat on Jahangirpuri bulldozer incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com