‘യുക്രെയ്ൻ പ്രശ്നം ഏഷ്യയെക്കുറിച്ച് ചിന്തിക്കാൻ യൂറോപ്പിന് അവസരം’
Mail This Article
ന്യൂഡൽഹി ∙ യുക്രെയ്നിലേതു പോലുള്ള സംഭവങ്ങൾ ഇന്ത്യയ്ക്കും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കും പാഠമാകണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ പരാമർശങ്ങൾക്ക് ‘റെയ്സിന ഡയലോഗി’ൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ചുട്ടമറുപടി. ഇതുപോലുള്ള സംഭവങ്ങൾ കഴിഞ്ഞ 10 വർഷമായി ഏഷ്യയിൽ നടക്കുന്നുണ്ടെന്നും അന്നൊന്നും യൂറോപ്പ് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സംഭവങ്ങൾ യൂറോപ്പിന് വെറും മുന്നറിയിപ്പില്ല, ഏഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ചു കൂടി ചിന്തിക്കാനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ നിന്നുള്ള ചില നേതാക്കൾ യുക്രെയ്ൻ പ്രശ്നത്തിൽ ഇന്ത്യ എടുത്ത നിലപാടിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ജയശങ്കറിന്റെ മറുപടി. യുക്രെയ്നിൽ റഷ്യ നടത്തിയതു പോലെ ചൈന ഏഷ്യയിൽ നടപടികളെടുത്താൽ ഇന്ത്യയുടെ സുരക്ഷയെയും അതു ബാധിക്കില്ലേയെന്നായിരുന്നു ചോദ്യം. അക്കാര്യം ചോദിക്കേണ്ടത് ചൈനീസ് വിദേശകാര്യമന്ത്രിയോടാണെന്ന് ജയശങ്കർ പറഞ്ഞു.
രാജ്യതാൽപര്യം മുൻനിർത്തി മാത്രമേ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കപ്പെടൂവെന്ന് ആമുഖ പ്രഭാഷണത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ആഭ്യന്തര, വികസന പ്രശ്നങ്ങൾക്കാണ് വിദേശ നയരൂപീകരണത്തിൽ മുൻതൂക്കം. പല ലോകരാജ്യങ്ങളും സ്വന്തം തട്ടകത്തിലേക്കു ചുരുങ്ങുമ്പോൾ വിശാല ലോക കാഴ്ചപ്പാടുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. രാഷ്ട്ര നിർമാണത്തിൽ പ്രവാസികളുടെ പങ്ക് ഏറെ വലുതാണെന്നും മുരളീധരൻ പറഞ്ഞു.
Content Highlight: S Jaishankar