ADVERTISEMENT

കോപ്പൻഹേഗൻ ∙ ഇന്ത്യയ്ക്കും നോർഡിക് രാജ്യങ്ങൾക്കും ലോകപുരോഗതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്.

നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ, സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. ആദ്യ ഇന്ത്യ–നോർഡിക് ഉച്ചകോടി 2018 ലാണു നടന്നത്. ജർമൻ സന്ദർശനത്തിനു ശേഷം ബുധനാഴ്ചയാണ് മോദി ഡെൻമാർക്കിലെത്തിയത്.  

യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിൽ നോർഡിക് പ്രധാനമന്ത്രിമാർ പ്രതിഷേധം രേഖപ്പെടുത്തി. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാനുള്ള ഇന്ത്യൻ ശ്രമത്തിനുള്ള പിന്തുണ ആവർത്തിക്കുകയും ചെയ്തു. 

2020–21 ൽ 500 കോടി യുഎസ് ഡോളറിലധികം മൂല്യം വരുന്ന വാണിജ്യഇടപാടുകൾ ഇന്ത്യയും നോർഡിക് രാജ്യങ്ങളുമായി നടന്നിരുന്നു. ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി മോദി ഫ്രാൻസിലേക്ക് പോയി.

ഇന്ത്യയെ തൊട്ട ‌സമ്മാനങ്ങൾ

∙ ഡെൻമാർക്ക് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റു നേതാക്കൾക്കു നൽകിയ സമ്മാനങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതുകല ഉയർത്തിക്കാട്ടുന്നവയാണ്. ഗുജറാത്തിലെ കച്ചിൽ പ്രചാരത്തിലുള്ള പരമ്പരാഗത റോഗൻ ഫേബ്രിക് പെയിന്റിങ്ങാണ് ഡെൻമാർക്ക് രാജ്‌ഞിയായ മർഗ്രീതയ്ക്ക് നൽകിയത്. കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരന് ഛത്തീസ്ഗഡിലെ ധോക്ര രീതിയിൽ നിർമിച്ച വള്ളത്തിന്റെ ശിൽപം, അദ്ദേഹത്തിന്റെ ഭാര്യ മേരി രാജകുമാരിക്കു ബനാറസിൽ നിന്നുള്ള വെള്ളിയിൽ തീർത്ത മീനാകാരി പക്ഷിരൂപം എന്നിവ നൽകി.രാജസ്ഥാനിൽ നിർമിച്ച ‘ട്രീ ഓഫ് ലൈഫ്’ എന്ന ശിൽപം ഫിൻലൻഡ് പ്രധാനമന്ത്രിക്കും ടർക്കാഷി ചിത്രകലയിൽ നിർമിച്ച പരിച നോർവെയിലെ പ്രധാനമന്ത്രിക്കും കച്ച് രീതിയിൽ രൂപകൽപന ചെയ്ത എംബ്രോയിഡറി ഡെൻമാർക്ക് പ്രധാനമന്ത്രിക്കും നൽകി. കശ്മീരിൽ നിന്നുള്ള പഷ്മിന ഷാളാണ് സ്വീഡി.

Content Highlight: India - Nordic summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com