കുറ്റവിമുക്തനാക്കിയ മെഡിക്കൽ വിദ്യാർഥി ജയിൽ മോചിതനായില്ല
Mail This Article
ജബൽപുർ ∙ കാമുകി കൊല്ലപ്പെട്ട കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന മുൻ എംബിബിഎസ് വിദ്യാർഥിയും ഗോത്രവിഭാഗക്കാരനുമായ ചന്ദ്രേഷ് മാർസ്കോളിനെ (36) മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ജയിൽമോചിതനായില്ല. ചന്ദ്രേഷിനെ വിട്ടയയ്ക്കാനും 42 ലക്ഷം രൂപ അദ്ദേഹത്തിനു നഷ്ടപരിഹാരമായി നൽകാനുമായിരുന്നു കോടതിവിധി. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയായില്ല എന്ന കാരണത്താൽ ജയിൽമോചനം വൈകുകയാണ്.
വ്യാഴാഴ്ചയാണ് കോടതി നിർണായകവിധി പുറപ്പെടുവിച്ചത് എന്നാൽ, ഹൈക്കോടതി ഉത്തരവ് ഭോപാൽ ജില്ലാ കോടതി വഴി ജയിൽ അധികൃതരുടെ പക്കലെത്തിയാലേ മോചനനടപടികൾ ആരംഭിക്കൂ. ഇന്ന് അവധിയായതിനാൽ നടപടി പൂർത്തിയാക്കി നാളെയേ ചന്ദ്രേഷിനെ വിട്ടയയ്ക്കൂ എന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മകന്റെ വരവു കാത്തിരിക്കുകയാണെന്ന് ചന്ദ്രേഷിന്റെ പിതാവ് ജുഗ്രം പറഞ്ഞു. അവൻ എംബിബിഎസ് പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Medical student yet to be released from jail