ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻബാഗിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ കോർപറേഷൻ അധികൃതർ ബുൾഡോസറുമായെത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്നു മടങ്ങി. ബിജെപി ഭരിക്കുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നീക്കത്തിനെതിരെ നാട്ടുകാരും വ്യാപാരികളും സംഘടിച്ചതോടെ സ്ഥിതി സംഘർഷഭരിതമായിരുന്നു. ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാനും കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇവർക്കൊപ്പം ചേരുകയും ചെയ്തു. 

അനധികൃത നിർമാണം തങ്ങൾ തന്നെ നീക്കാമെന്നു പ്രതിഷേധക്കാർ അറിയിക്കുകയും കുറച്ചുഭാഗങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തതോടെയാണു നടപടി നിർത്തിവച്ചതെന്നു കോർപറേഷൻ പറയുന്നു. ഇന്നു തെക്കൻ ഡൽഹിയിലെ തന്നെ ന്യൂഫ്രണ്ട്സ് കോളനിയിൽ നടപടിയുണ്ടാകുമെന്നും അറിയിച്ചു. 

തെക്കൻ ഡൽഹിയിലെ ഷഹീൻബാഗിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ബുൾഡോസറുകളുമായി എത്തിയ കോർപറേഷൻ അധികൃതരെ നാട്ടുകാരും വ്യാപാരികളും ചേർന്നു തടഞ്ഞപ്പോൾ. പ്രതിഷേധക്കാരെ നേരിടാൻ പൊലീസും സുരക്ഷാ സേനയും രംഗത്തുണ്ടായിരുന്നു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
തെക്കൻ ഡൽഹിയിലെ ഷഹീൻബാഗിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ബുൾഡോസറുകളുമായി എത്തിയ കോർപറേഷൻ അധികൃതരെ നാട്ടുകാരും വ്യാപാരികളും ചേർന്നു തടഞ്ഞപ്പോൾ. പ്രതിഷേധക്കാരെ നേരിടാൻ പൊലീസും സുരക്ഷാ സേനയും രംഗത്തുണ്ടായിരുന്നു. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

ഷഹീൻബാഗ് ഇടിച്ചുനിരത്തലിനെതിരെ സിപിഎം ഡൽഹി ഘടകം ഹർജി നൽകിയെങ്കിലും സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചു. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി ഹർജി നൽകിയതെന്നു ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത് ? രാഷ്ട്രീയ പാർട്ടിക്കു വേണ്ടി ഇടപെടാൻ കഴിയില്ലെന്നും അറിയിച്ചു. പാർട്ടി താൽപര്യമില്ലെന്നും വഴിവാണിഭക്കാരനാണ് രണ്ടാം ഹർജിക്കാരനെന്നും സിപിഎമ്മിനു വേണ്ടി ഹാജരായ പി.വി.സുരേന്ദ്രനാഥ് പറഞ്ഞു. നോട്ടിസ് ഇല്ലാതെയാണ് ഒഴിപ്പിക്കലെന്നും ചൂണ്ടിക്കാട്ടി.

കയ്യേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കുമെന്നു പറഞ്ഞ കോടതി, നാട്ടുകാർ ഹർജിയുമായി വരട്ടെയെന്നും നിർദേശിച്ചു. അതുവരെ നടപടി തടയണമെന്നു സുരേന്ദ്രനാഥ് ആവശ്യപ്പെട്ടതോടെ, എന്തുകൊണ്ട് നിയമാനുസൃതം കാര്യങ്ങൾ ചെയ്തുകൂടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി ചോദിച്ചു. ഹർജിക്കാർ കാര്യങ്ങൾ തെറ്റായി അവതരിപ്പിക്കുന്നുവെന്നായിരുന്നു പ്രതികരണം. ഇന്നു ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട ബെഞ്ച്, അതുവരെ നടപടി പാടില്ലെന്നു സോളിസിറ്റർ ജനറലിനോടു നിർദേശിച്ചു. 

English Summary: Shaheen Bagh demolition begins; protestors stop bulldozers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com