ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ മാന്ത്രിക വടികളില്ലെന്നും ചിന്തൻ ശിബിരത്തെ വഴിപാടായി കാണരുതെന്നും പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പുരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ശിബിരത്തിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തു ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ്, പാർട്ടിയുടെ തിരിച്ചുവരവിനു കുറുക്കുവഴികളില്ലെന്നു സോണിയ അടിവരയിട്ട് വ്യക്തമാക്കിയത്. 

‘നമുക്ക് നല്ലതു മാത്രം നൽകിയ പാർട്ടി ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. പാർട്ടിയോടുള്ള കടം വീട്ടേണ്ട സമയമാണിത്. അതിനായി ഓരോരുത്തരും മുന്നോട്ടു വരണം. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപിന്റെ വിളംബരമായി ശിബിരം മാറണം. അക്ഷീണ പ്രയത്നവും അച്ചടക്കവും കൂട്ടായ പ്രവർത്തനവും പാർട്ടി പുറത്തെടുക്കേണ്ട സമയമാണിത്. പാർട്ടിയുടെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സന്ദേശം ശിബിരത്തിൽ മുഴങ്ങണം. നാം നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി മറികടക്കാനുള്ള വഴികൾ കണ്ടെത്തണം. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വെല്ലുവിളികൾ നേരിടാൻ സംഘടനാതലത്തിൽ പാർട്ടിയെ സജ്ജമാക്കുന്നതിനു ശിബിരം വഴി തെളിക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടി. 

ശിബിരത്തിൽ സ്വയം വിമർശനാത്മകമായ ചർച്ചകൾ ആവാമെങ്കിലും ആത്മവിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തും വിധമുള്ള വിമർശനങ്ങൾ പാടില്ലെന്ന് വിമത സംഘമായ ജി 23 നേതാക്കളെ പരോക്ഷമായി സൂചിപ്പിച്ച് സോണിയ കർശന സ്വരത്തിൽ പറഞ്ഞു. 

‘നവ സങ്കൽപ്’ ശിബിരം

13 മുതൽ 15 വരെ നടക്കുന്ന ശിബിരം കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനുള്ള വ്യക്തമായ കർമപദ്ധതിക്കു രൂപം നൽകണമെന്നു പ്രവർത്തക സമിതി യോഗം ഏക സ്വരത്തിൽ അഭിപ്രായപ്പെട്ടു. മണിക്കൂറുകൾ ചർച്ച നടത്തി പിരിയുന്നതിനു പകരം, ഇനി എങ്ങനെ മുന്നോട്ടു നീങ്ങാമെന്നതിന്റെ കൃത്യമായ രൂപരേഖ തയാറാക്കണമെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. സംഘടന, രാഷ്ട്രീയം, യുവജനകാര്യം, കൃഷി, സാമ്പത്തികം, സാമൂഹികനീതി എന്നീ വിഷയങ്ങളിലുള്ള പ്രമേയങ്ങളുടെ കരട് പ്രവർത്തക സമിതി പരിശോധിച്ചു. 

ശിബിരത്തിൽ വിശദ ചർച്ചയ്ക്കു ശേഷം പ്രമേയങ്ങൾ പാസാക്കും. ഓരോ പ്രമേയത്തിലും മാരത്തൺ ചർച്ചകൾ നടത്തും. ശിബിരത്തിലുയരുന്ന ആശയങ്ങൾ 15നു രാവിലെ ഉദയ്പുരിൽ ചേരുന്ന പ്രവർത്തക സമിതി പരിശോധിക്കും. അവയെല്ലാം ഉൾപ്പെടുത്തി കോൺഗ്രസിനു പുതുവഴിയൊരുക്കുന്ന ‘നവ സങ്കൽപ്’ പ്രഖ്യാപനം പിന്നാലെ നടത്തുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി െക.സി.വേണുഗോപാൽ പറഞ്ഞു. എഐസിസി, പിസിസി, പോഷക സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ ആകെ 422 പേർ ശിബിരത്തിൽ പങ്കെടുക്കും. ഇതിൽ 50 % പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കും. പ്രതിനിധികളിൽ 21% പേർ വനിതകളാണ്. ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ 12നു വൈകിട്ട് ഉദയ്പുരിലെത്തും. 

അംഗത്വത്തിന് ഇനി ഡിജിറ്റലും

കോൺഗ്രസ് അംഗത്വ വിതരണത്തിൽ ഡിജിറ്റൽ രീതി കൂടി ഉൾപ്പെടുത്തുന്നതിനു പ്രവർത്തക സമിതി അംഗീകാരം നൽകി. ഇതിനായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു. കഴിഞ്ഞ അംഗത്വ വിതരണത്തിൽ പേപ്പർ ഉപയോഗിച്ചുള്ള അംഗത്വത്തിനു പുറമേ ഡിജിറ്റൽ രീതിയും സ്വീകരിച്ചിരുന്നു. ലഡാക്കിൽ കോൺഗ്രസിന്റെ പുതിയ ഘടകം ആരംഭിക്കാനുള്ള ശുപാർശയും പ്രവർത്തക സമിതി അംഗീകരിച്ചു. 

∙ ‘‘2024 ലോക്സഭാ തിരഞ്ഞെടുപ്പും അതിനു മുൻപുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും വിജയിക്കാൻ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് യാത്രയുടെ തുടക്കമാണ് ഉദയ്പുർ ശിബിരം.’’ - ജയറാം രമേശ് 

English Summary: No magic wand, only combained effort can revive Congress says Sonia Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com