രാജ്യദ്രോഹക്കുറ്റം: ഇരകൾ എഴുത്തുകാർ മുതൽ കർഷകർ വരെ
Mail This Article
ന്യൂഡൽഹി ∙ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരെ പ്രതിരോധിക്കാൻ ഉപയോഗിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം എന്ന കോളനി നിയമത്തിനു സമീപകാലത്ത് ഇരയായവരിൽ എഴുത്തുകാർ മുതൽ കർഷകർ വരെയുണ്ട്.
കർഷകവിരുദ്ധ സമരങ്ങൾക്കിടെ, ഹരിയാനയിൽ നൂറോളം കർഷകർക്കെതിരെ 124എ ചുമത്തപ്പെട്ടു. ഹരിയാനയിലെ ഡപ്യൂട്ടി സ്പീക്കർ രൺവീർ ഗാങ്‌വയുടെ വാഹനം കേടുവരുത്തിയെന്നതായിരുന്നു കുറ്റം. കർഷക സമരവും ചെങ്കോട്ടയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് വിവാദത്തിൽ പരിസ്ഥിതി പ്രവർത്തക ദിശ രവി മുതൽ ആൾക്കൂട്ടക്കൊല തടയണമെന്നു പ്രധാനമന്ത്രിക്കു കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വരെ ഈ നിയമപ്രകാരം പ്രതിചേർക്കപ്പെട്ടു.
ദലിത് പീഡനം നടന്ന ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, കശ്മീർ പരാമർശത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയ്, ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ, കശ്മീരിലെ സൈനിക നടപടികളെ വിമർശിച്ച വിദ്യാർഥി നേതാവ് ഷെഹ്‍ലാ റാഷിദ്, പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരൻ ഹിരേൻ ഗൊഹൈൻ, കിസാൻ മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗൊഗോയ്, മാധ്യമപ്രവർത്തകൻ മഞ്ജിത് മഹന്ത, ജെഎൻയു പ്രക്ഷോഭങ്ങൾക്കിടെ വിദ്യാർഥി നേതാവ് കനയ്യ കുമാർ, ഉമർ ഖാലിദ്, മാധ്യമ പ്രവർത്തകൻ വിനോദ് ദുവ എന്നിങ്ങനെ സമീപകാലത്ത് ഈ കുറ്റം ചുമത്തപ്പെട്ടവർ ഒട്ടേറെയുണ്ട്. വിവാദം സൃഷ്ടിച്ച ഈ കേസുകളുടെയെല്ലാം പൊതുസ്വഭാവം സർക്കാർ വിമർശനമായിരുന്നു എന്നതും ശ്രദ്ധേയം.
English Summary: Sedition charge victims