മിടുമിടുക്കർക്ക് എൻട്രൻസ് എഴുതാതെ എൻജിനീയറിങ് പ്രവേശനം; മാർഗരേഖയുമായി എഐസിടിഇ
Mail This Article
ന്യൂഡൽഹി ∙ മിടുമിടുക്കരായ സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനപരീക്ഷ എഴുതാതെ എൻജിനീയറിങ് പ്രവേശനം അനുവദിക്കുന്നതിനുള്ള മാർഗരേഖ എഐസിടിഇ പ്രസിദ്ധീകരിച്ചു. വരുന്ന അധ്യയനവർഷം നടപ്പിലാകും. നിശ്ചിത സ്ഥാപനങ്ങളിൽ 2 സീറ്റ് വീതം നീക്കിവയ്ക്കാനാണു നിർദേശം. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ട്യൂഷൻ ഫീ ഒഴിവാകുകയും ചെയ്യും. മറ്റു ഫീസുണ്ടെങ്കിൽ അടയ്ക്കണം.
മിടുക്കരെയല്ല (ബ്രൈറ്റ്), മിടുമിടുക്കരെ (ഗിഫ്റ്റഡ്) ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്ന് എഐസിടിഇ പറയുന്നു. വിദ്യാർഥിയുടെ മികവു വ്യക‌്തമാക്കി 3 വിദഗ്ധരുടെ ശുപാർശക്കത്തുകൾ വേണം. ചുരുക്കപ്പട്ടികയിലെത്തുന്നവരെ അഭിമുഖത്തിലൂടെ വിലയിരുത്തിയാകും അന്തിമ പ്രവേശനം.
ആർക്കൊക്കെ അപേക്ഷിക്കാം
∙ പ്രധാന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ചവർ, സിഎസ്ഐആർ, എൻസിഇആർടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി), ഡിആർഡിഒ തുടങ്ങിയവയിൽനിന്നു ഗവേഷണ ധനസഹായം ലഭിച്ചവർ, ഗൂഗിൾ, ഐബിഎം, ടെസ്‌ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഫണ്ടിങ് ലഭിച്ചവർ, യുജിസി കെയർ–2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, പേറ്റന്റ് സ്വന്തമായുള്ളവർ, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ മൊബൈൽ ആപ്ലിക്കേഷനുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുത്തവർ.
English Summary: AICTE scheme for gifted students