ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികവേളയിൽ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ മേയ് 30 മുതൽ ജൂൺ 15വരെ ബിജെപി പ്രത്യേക ക്യാംപെയ്ൻ നടത്തും. 2014 മേയ് 26നാണ് ആദ്യ മോദി സർക്കാർ അധികാരമേറ്റത്. രണ്ടാം മോദി സർക്കാർ 2019 മേയ് 30നും. 

‘സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം’ എന്ന പേരിലാണ് ക്യാംപെയ്ൻ. സമൂഹമാധ്യമങ്ങൾ, സിനിമാശാലകൾ എന്നിവിടങ്ങളിൽ ‘സേവസുശാസൻഗരീബ്കല്യാൺ’ എന്ന ഹാഷ്ടാഗിൽ ഇവ അവതരിപ്പിക്കും. ഇതു സംബന്ധിച്ച നിർദേശങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സംസ്ഥാന നേതൃത്വങ്ങൾക്കു കൈമാറി. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മൂന്നംഗ കമ്മിറ്റികൾ ഇതിനായി രൂപീകരിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക ഗാനം, വെബ്സൈറ്റ്, പോക്കറ്റ് ഡയറി എന്നിവ പാർട്ടി തയാറാക്കുന്നുണ്ട്. പാർട്ടി എംപിമാരോട് വീടുകളിലെത്തി ക്ഷേമപ്രവർത്തനങ്ങൾ വിശദീകരിക്കാനും നിർദേശമുണ്ട്. 

ജൂൺ 6 മുതൽ 8 വരെ ന്യൂനപക്ഷങ്ങളുമായി സമ്പർക്കം നടത്തും. എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യത്തിൽ നടപ്പാക്കിയ പദ്ധതികൾ വിശദീകരിക്കും. ജൂൺ 1 മുതൽ 13 വരെ പാവപ്പെട്ടവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്കായി നടപ്പാക്കുന്ന ഗരീബ് കല്യാ‍ൺ സഭകൾക്കൊപ്പമായിരിക്കും ഇതു നടത്തുക. ജൂൺ 7–13 കാലയളവിൽ യുവമോർച്ച ‘വികാസ് തീർഥ്’ ബൈക്ക് റാലികൾ സംഘടിപ്പിക്കും. മന്ത്രിമാരും നേതാക്കളും ഇതിൽ പങ്കെടുക്കണമെന്നു നിർദേശമുണ്ട്. 

മോദി നടപ്പാക്കിയത് മാതൃകാപദ്ധതികൾ: അമിത് ഷാ

സർക്കാരിന്റെ പദ്ധതികൾ എങ്ങനെ പാവപ്പെട്ടവർക്ക് ഗുണകരമാക്കി മാറ്റാൻ ഭരണകർത്താക്കൾക്കു കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ‘മോദി@20– ഡ്രീംസ് മെറ്റ് ഡെലിവറി’ എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അമിത്ഷാ. 

ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി പദ്ധതികൾ മോദി നടപ്പാക്കി. അടിച്ചമർത്തപ്പെട്ടവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പുസ്തകം പ്രകാശനം ചെയ്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടക്കമുള്ള പ്രസംഗിച്ചു. 

English Summary: Narendra Modi government 8th anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com