ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രയോഗിക്കുന്നതു തടഞ്ഞ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ വകുപ്പ് കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുംവരെയാണ് ഉത്തരവിനു പ്രാബല്യം. അതുവരെ ഈ നിയമപ്രകാരം പുതിയ കേസുകൾ റജിസ്റ്റർ ചെയ്യരുത്. നിലവിലെ കേസുകളിൽ തുടരന്വേഷണം, അറസ്റ്റ്, വിചാരണ ഉൾപ്പെടെയുള്ള നടപടികളും പാടില്ലെന്നു ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജഡ്ജിമാരായ സൂര്യ കാന്ത്, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

152 വർഷമായി ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായ 124എ വകുപ്പ് പൂർണമായി മരവിപ്പിച്ചിട്ടില്ല. പുനഃപരിശോധനയുണ്ടാകുംവരെ ഈ വകുപ്പ് സർക്കാരുകൾ പ്രയോഗിക്കുന്നതു തടയുകയാണു ചെയ്തിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതനുസരിച്ചു പ്രവർത്തിക്കുമെന്നു കരുതുന്നതായും സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലിലുള്ളവർക്കു ജാമ്യം തേടി കോടതിയെ സമീപിക്കാമെന്നു വാക്കാൽ പറഞ്ഞെങ്കിലും ഉത്തരവി‍ൽ ഇതു രേഖപ്പെടുത്തിയിട്ടില്ല. ഹർജിക്കാരെ ഇതു നേരിട്ടു ബാധിക്കില്ലെന്നതു പരിഗണിച്ചാണിത്. പുനഃപരിശോധന നടക്കുന്നതു വരെ 124എ വകുപ്പിന്റെ ദുരുപയോഗം തടയാൻ സംസ്ഥാന സർക്കാരുകൾക്കായി കേന്ദ്ര സർക്കാരിനു പ്രത്യേക മാർഗരേഖ നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

രാജ്യദ്രോഹ നിയമത്തിനെതിരെ റിട്ട. മേജർ ജനറൽ എസ്.ജി. വൊംബത്കരെയും മുൻ കേന്ദ്രമന്ത്രി അരുൺ ഷൂറിയും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഉൾപ്പെടെ കഴിഞ്ഞ വർഷം നൽകിയ 9 റിട്ട് ഹർജികളിലാണ് ഇടക്കാല ഉത്തരവ്. ഹർജികൾ ഇനി ജൂലൈ മൂന്നാം വാരം പരിഗണിക്കും.

∙ ‘രാഷ്ട്രത്തിന്റെ സുരക്ഷാതാൽപര്യങ്ങളും അഖണ്ഡതയും ഒരുവശത്ത്, പൗരസ്വാതന്ത്ര്യം മറുവശത്ത് – രണ്ടും സന്തുലിതമായി പരിഗണിക്കേണ്ടതുണ്ട്. എന്നാലത് എളുപ്പവുമല്ല. ഭരണഘടന പ്രാബല്യത്തിലാകുംമുൻപേയുള്ള വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ് ഹർജിയിലെ വാദം. ഹനുമാൻ ചാലിസ ചൊല്ലിയതിനു കേസെടുത്തത് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ അറ്റോർണി ജനറൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.’ – ചീഫ് ജസ്റ്റിസ് എൻ.വി.രമണ.

English Summary: Supreme court hold Sedition Law 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com