നിർബന്ധിത മതംമാറ്റ നിരോധനത്തിന് ഓർഡിനൻസുമായി കർണാടക
Mail This Article
ബെംഗളൂരു∙ നിർബന്ധിച്ചു മതംമാറ്റുന്നതു തടയുന്ന ബിൽ ഓർഡിനൻസ് ആയി പ്രാബല്യത്തിൽ വരുത്താൻ കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണർ ഒപ്പിട്ടാൽ ഉടൻ വിജ്ഞാപനം ചെയ്യും. മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെ കർശന വ്യവസ്ഥകളുള്ള ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ’ ഡിസംബറിലാണു ബിജെപി സർക്കാർ നിയമസഭയിൽ പാസാക്കിയത്. കോൺഗ്രസിന്റെ കടുത്ത എതിർപ്പിനെ മറികടന്നായിരുന്നു നീക്കം.
എന്നാൽ, ജനതാദളു(എസ്)മായി ചേർന്നു ഭരിക്കുന്ന നിയമസഭാ കൗൺസിലിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ ഇവിടെ ബിൽ അവതരിപ്പിക്കാതെ 4 മാസം വൈകിപ്പിക്കുകയായിരുന്നു. ഓർഡിനൻസ് ആകുന്നതോടെ ബിൽ കൗൺസിലിൽ പാസാക്കാൻ 6 മാസം കൂടി സാവകാശം ലഭിക്കും. ജൂൺ 3നു കൗൺസിലിലെ 7 സീറ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാമെന്നാണു ബിജെപി കണക്കുകൂട്ടൽ.
നിർബന്ധിത മതംമാറ്റമുണ്ടായാൽ കോടതിക്കു വിവാഹം അസാധുവാക്കാം, മതം മാറുന്നവർ 30 ദിവസം മുൻപെങ്കിലും ജില്ലാ മജിസ്ട്രേട്ടിനെ രേഖാമൂലം അറിയിക്കണം, സമ്മർദം ചെലുത്തി മതം മാറ്റുന്നവർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, കൂട്ട മതംമാറ്റങ്ങളിൽ കലക്ടർക്കു കേസെടുക്കാം, മതംമാറ്റ കേസുകൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കില്ല തുടങ്ങി ഒട്ടേറെ വ്യവസ്ഥകളുള്ള ബില്ലിനെ ക്രൈസ്തവ സഭകൾ ശക്തമായി എതിർക്കുന്നു. ഓർഡിനൻസ് തീരുമാനത്തെ ബെംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ അപലപിച്ചു. സംവരണ വ്യവസ്ഥ പാലിച്ചില്ല അതിനിടെ, സമാന ബിൽ നടപ്പാക്കുന്ന ഒൻപതാമത്തെ സംസ്ഥാനമാണു കർണാടകയെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
Content Highlight: Karnataka ordinance