ADVERTISEMENT

ഉദയ്പുർ (രാജസ്ഥാൻ) ∙ താഴെത്തട്ടിൽ കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ കേഡർ മാതൃകയിൽ ‘കാര്യകർത്താക്കളെ’ നിയമിക്കണമെന്ന് ചിന്തൻ ശിബിരത്തിൽ സാമൂഹികനീതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കരട് പ്രമേയം നിർദേശിക്കുന്നു. പട്ടികവിഭാഗ, ദലിത് വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനമായിരിക്കണം ഇവരുടെ മുഖ്യ ദൗത്യം. പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രാവീണ്യമുള്ളവരെ ഇതിനു നിയോഗിക്കണം. ബൂത്തുതല പ്രവർത്തനത്തിലും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഇവർക്കു പരിശീലനം നൽകണം. നിലവിൽ, താഴെത്തട്ടിലെ പ്രവർത്തനത്തിൽ പോരായ്മകളേറെയുണ്ടെന്നു വിലയിരുത്തിയാണ് കാര്യകർത്താക്കളെ നിയമിക്കാനുള്ള ശുപാർശ. 

ട്രാൻസ്ജെൻഡറുകൾക്ക് പാർട്ടി പദവികളിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രമേയസമിതിയിൽ അംഗമായ ആന്റോ ആന്റണിയാണ് നിർദേശിച്ചത്. സ്വകാര്യ മേഖലയിൽ സംവരണം ഉറപ്പാക്കാൻ ശ്രമിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശവും കരടിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടിക വിഭാഗ, പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നയങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിൽ പാർട്ടി പ്രസിഡന്റിനെ ഉപദേശിക്കാൻ കൗൺസിലിനു രൂപം നൽകണമെന്നും പ്രമേയം നിർദേശിച്ചു.

മറ്റു നിർദേശങ്ങൾ

∙ പിന്നാക്ക വിഭാഗങ്ങളിൽനിന്നു നേതൃഗുണമുള്ളവരെ കണ്ടെത്താൻ സദ്ഭാവനാ യജ്ഞം. സംവരണ സീറ്റുകളിൽ താഴെത്തട്ടിൽ പിന്നാക്ക വിഭാഗ നേതാക്കളെ വളർത്തിയെടുക്കാൻ ‘ലീഡർഷിപ് ഡവലപ്മെന്റ് മിഷൻ’.

∙ പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവാദ വിഷയങ്ങളിലുള്ള നിലപാടില്ലായ്മ ഒഴിവാക്കുക. ഏക സിവിൽ കോഡ്, ജനസംഖ്യാ നിയന്ത്രണ ബിൽ, ജാതി സംവരണം, ബിജെപിയുടെ ഹിന്ദുത്വ അജൻഡ തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടുകളെടുക്കുക.

∙ പിന്നാക്ക വിഭാഗങ്ങൾക്കു പാർട്ടി ഭാരവാഹിത്വത്തിൽ 50% സംവരണം.

∙ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദേശീയ, സംസ്ഥാന തലങ്ങളിൽ സമ്മേളനങ്ങൾ.

∙ പാർട്ടിയുടെ പട്ടിക വിഭാഗ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പോഷക സംഘടനകളാക്കുക.

∙ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വാഗ്ദാനങ്ങൾ – ജാതി സെൻസസ് നടപ്പാക്കും, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, ഈ വിഭാഗങ്ങളിലെ കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യവും സ്കോളർഷിപ്പുകളും, സർവകലാശാലകളിൽ ദലിത് വിദ്യാർഥികൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ‘രോഹിത് വേമുല’ നിയമം, പിന്നാക്ക വിഭാഗങ്ങൾക്കു തൊഴിൽ മേഖലയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ‘ഈക്വൽ ഓപ്പർച്യൂണിറ്റീസ് കമ്മിഷൻ’.

വിദ്വേഷത്തിന്റെ വൈറസിനെതിരെ പോരാടൂ: സോണിയ ഗാന്ധി

ഉദയ്പുർ ∙ കോൺഗ്രസിൽ സംഘടനാതല മാറ്റങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്നും വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് നേതാക്കൾ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്യത്ത് ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ വൈറസിനെതിരെ എന്തു വിലകൊടുത്തും കോൺഗ്രസ് പൊരുതണമെന്നും ത്രിദിന ചിന്തൻ ശിബിരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സോണിയ പറഞ്ഞു.

സംഘടനാതല മാറ്റങ്ങൾക്കു തുടക്കമിടാനുള്ള അവസരമാണു ശിബിരം. നേതാക്കൾക്ക് ഒട്ടേറെ നൽകിയ പാർട്ടിക്കു തിരികെ നൽകേണ്ട സമയമാണിത്. രാജ്യത്തെ വിഭജിക്കാനും ജനങ്ങളെ നിരന്തരം ഭയത്തിലും അരക്ഷിതാവസ്ഥയിലും നിർത്താനുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹപ്രവർത്തകരും ശ്രമിക്കുന്നത്. സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ അവർ വേട്ടയാടുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

സമിതി ചർച്ചകൾ തുടങ്ങി

ഉദയ്പുർ ∙ ചിന്തൻ ശിബിരത്തിൽ 6 വിഷയങ്ങളിൽ തയാറാക്കുന്ന പ്രമേയത്തിന്മേൽ ബന്ധപ്പെട്ട സമിതികൾ ചർച്ച ആരംഭിച്ചു. പ്രമേയങ്ങൾക്കു നാളെ അന്തിമ രൂപമാകും. കേരളത്തിൽനിന്നുൾപ്പെടെയുള്ള നേതാക്കളെ വിവിധ സമിതികളിലുൾപ്പെടുത്തി.

പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കണമെന്ന് എം.കെ.രാഘവൻ ചൂണ്ടിക്കാട്ടി. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകളെ ശക്തിപ്പെടുത്തണം, തിരഞ്ഞെടുപ്പുകളിൽ അവസാന നിമിഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പതിവ് അവസാനിപ്പിക്കണം. മുഴുവൻസമയ പ്രവർത്തകർക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്നും രോഗബാധിതരായ പ്രവർത്തകരെ പാർട്ടി സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ ബൂത്തിലും മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കണമെന്നും ഇവർക്ക് പാർട്ടി വേതനം നൽകണമെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റ് പദവി ഏറ്റെടുത്തു ഭാരതയാത്ര നടത്തണം. പിസിസി, ജില്ലാ ഭാരവാഹികൾക്ക് 5 വർഷ കാലാവധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Congress chintan shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com