ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഒൻപതു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റാനുള്ള ബിജെപി തീരുമാനം. ഉത്തരാഖണ്ഡിൽ‍ മുഖ്യമന്ത്രിയെ മാറ്റിയുള്ള പരീക്ഷണം വിജയിച്ചതാണ് ത്രിപുരയിൽ പാർട്ടിക്ക് ആത്മവിശ്വാസം നൽകിയത്. എന്നാൽ, ഇന്നലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലുണ്ടായ കശപിശകൾ, ത്രിപുര പാർ‍ട്ടിയിലെ പ്രതിസന്ധി ഉടനെ തീരില്ലെന്നതിന്റെ സൂചനയായും കരുതാം. 

പാർട്ടിയിലെ പ്രശ്നങ്ങൾ മാത്രമല്ല, ബിപ്ലവിനെതിരെ ചില ആരോപണങ്ങൾ ഉയരാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് മാറ്റത്തിനു നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. 

50 വയസ്സുകാരനായ ബിപ്ലവിനു പകരം, 69 കാരനായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കുമ്പോൾ, ഒരർഥത്തിൽ ‘തലമുറമാറ്റ’മാണ്. ചെറിയ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയുടെ സ്വഭാവംകൂടി അതു വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 31നാണ് സാഹ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. മണിക്കിനു പകരം ബിപ്ലവിനെ രാജ്യസഭയിലേക്കു വിടാനുള്ള സാധ്യത നിലനിൽക്കുന്നു. വീണ്ടും സംസ്ഥാന അധ്യക്ഷനാക്കിയാലുള്ള വരുംവരായ്കകളും പാർട്ടി വിലയിരുത്തുന്നുണ്ട്. 

തിരഞ്ഞെടുപ്പിന്റെ തലേവർഷം മുഖ്യമന്ത്രിയെ മാറ്റുകയെന്നത് അതിനു മുൻ‍പുള്ള കാലത്തെ ഭരണത്തെക്കുറിച്ച് എന്തു സന്ദേശം നൽകുന്നു എന്ന പ്രശ്നമൊന്നും പാർട്ടിക്കില്ല. മുഖ്യമന്ത്രിമാരെ നോക്കിയല്ല, പ്രധാനമന്ത്രിയുടെ പേരിലാണ് ഇപ്പോഴും വോട്ടെന്നതാണ് പാർട്ടിയുടെ ന്യായം. 

2018 ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിപ്ലവ് ദേബ് ത്രിപുര ബിജെപിക്കായി പിടിച്ചെടുത്തത്. എന്നാൽ, ഭരണം പകുതികാലം പിന്നിട്ടപ്പോൾ ബിപ്ലവിന്റെ രീതികൾക്കെതിരെ സംസ്ഥാന പാർട്ടിയിൽ പ്രതിഷേധമുയർന്നു. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ സുദീപ് ബർമനും ആശിഷ് കുമാർ സാഹയും അടക്കമുള്ള വിമതർ പരാതികളുമായി ഡൽഹി വരെയെത്തി. 

എന്നാൽ, പ്രധാനമന്ത്രി താൽപര്യമെടുത്ത് ത്രിപുരയിലേക്ക് അയച്ചയാൾ എന്ന പ്രതിഛായ ബിപ്ലവിനു തുണയായി. വിമതർ അടങ്ങിയിരുന്നില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതാക്കൾ ചെന്നപ്പോൾ, ബിപ്ലവിനെ മാറ്റുക പാർട്ടിയെ രക്ഷിക്കുക എന്നു മുദ്രാവാക്യമുയർന്നു. മറുപടിയായി 2020 ഡിസംബർ 13ന് അഗർത്തലയിൽ വൻ റാലി നടത്തി പിന്തുണ തെളിയിക്കാൻ ബിപ്ലവ് തീരുമാനിച്ചു. അത്രയും വേണ്ടെന്നും ഭരണത്തിൽ ശ്രദ്ധിക്കാനും പാർട്ടി നേതൃത്വം നിർദേശിച്ചു. 

വിമത നേതാക്കൾ സുദീപും ആശിഷും ഏതാനും മാസം മുൻപാണ് ബിജെപിയിൽനിന്നു കോൺഗ്രസിലേക്കു മടങ്ങിയത്. അവരിലൊതുങ്ങുന്നതല്ലായിരുന്നു പാർട്ടിയിൽ ബിപ്ലവിനോടുള്ള എതിർപ്പെന്ന് വ്യക്തമാകുന്നു. 

മണിക് സാഹയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ‍ പാർട്ടിക്കു സാധിക്കുമോ അതോ ഉത്തരാഖണ്ഡിലേതുപോലെ, തിരഞ്ഞെടുപ്പിനു മുൻപ് വീണ്ടും മുഖ്യമന്ത്രിയെ മാറ്റുക എന്ന സ്ഥിതിയുണ്ടാകുമോ എന്നു വ്യക്തമാകേണ്ടതുണ്ട്. ഇത്രയും പ്രശ്നങ്ങളുള്ളപ്പോഴും ശക്തമായ പ്രതിപക്ഷം നിലവിലില്ലെന്നതാണ് ബിജെപിയുടെ ആശ്വാസം. 

English Summary: Issues in Tripura BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com