ന്യൂഡൽഹി ∙ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഭർത്താവിന്റെ ക്രൂരത തെളിയിക്കാൻ അവരുടെ മരണമൊഴി മതിയാകുമെന്നു സുപ്രീം കോടതി വിധിച്ചു.
മരണമൊഴി മരണം തെളിയിക്കാൻ മാത്രമല്ല, ഇന്ത്യൻ ശിക്ഷാ നിയമം 498എയിലെ ക്രൂരത ഉൾപ്പെടെയുള്ള കൃത്യങ്ങൾ തെളിയിക്കാനും ആധാരമാക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സുപ്രീം കോടതിയുടെ തന്നെ മുൻകാലവിധികളെ മറികടന്നു കൊണ്ടാണിത്.
പാലക്കാട് ഒറ്റപ്പാലത്ത് മഞ്ഞക്കരയിൽ സുരേന്ദ്രന്റെ ഭാര്യ അജിത 1996 ൽ തൂങ്ങിമരിച്ച കേസിൽ ഭർത്താവും ഭർതൃമാതാവും ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളിൽ ഒരാൾ വിചാരണ ഘട്ടത്തിൽ മരിച്ചു. ഒറ്റപ്പാലം അസി. ജില്ലാ കോടതി മറ്റു 2 പേരെ വിട്ടയച്ചു. ഇതോടെ ഭർത്താവും ഭർതൃമാതാവും മാത്രമായി പ്രതികൾ. ഹൈക്കോടതി കേസിൽ ഭാഗികമായി പ്രതികൾക്കനുകൂലമായി വിധിച്ചു. സ്ത്രീധനപീഡനക്കുറ്റം ഒഴിവാക്കിയ കോടതി, ക്രൂരതയ്ക്ക് (ഐപിസി 498എ) ഭർത്താവിനെ ഒരുവർഷം തടവിനു ശിക്ഷിച്ചു. ഭർതൃമാതാവിനെ കുറ്റവിമുക്തയാക്കി. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെത്തിയത്.
മരണമൊഴി മരണം സംബന്ധിച്ച കുറ്റകൃത്യങ്ങളിലെ പരിഗണിക്കാവൂവെന്നും ക്രൂരത ഇതിൽ വരില്ലെന്നും സുരേന്ദ്രനു വേണ്ടി അഭിഭാഷകനായ അഡോൾഫ് മാത്യു വാദിച്ചു. പഞ്ചാബിൽ സൈനികസേവനത്തിലായിരുന്ന സുരേന്ദ്രൻ ഈ സമയം ഭാര്യയ്ക്ക് അയച്ച കത്തുൾപ്പെടെ കോടതിയിൽ ഹാജരാക്കി.
എന്നാൽ, ക്രൂരത ചുമത്തി വിചാരണയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതു തെളിയിക്കാൻ മരണമൊഴി ഉപയോഗിക്കാമെന്നു കോടതി വിധിച്ചു. മരണമൊഴിയും മരണസാഹചര്യവുമായി ഒത്തുപോകുന്ന തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നും വിധിയിലുണ്ട്.
English Summary: Supreme Court about death statement