ADVERTISEMENT

ന്യൂഡൽഹി ∙ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്പ് കയറ്റുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യാന്തര വിപണിയിൽ ഗോതമ്പിന് വില കുതിച്ചുകയറിയ സാഹചര്യത്തിൽ ഇന്ത്യയുടെയും സമീപരാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷ അപകടത്തിലാണെന്ന് ഇതുസംബന്ധിച്ച് വിജ്ഞാപനത്തിൽ കേന്ദ്രം വ്യക്തമാക്കുന്നു.

ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ കേന്ദ്രസർക്കാർ അനുമതിയോടെ കയറ്റുമതി അനുവദിക്കും. റദ്ദാക്കാൻ കഴിയാത്ത ബാങ്ക് ഗാരന്റി വാങ്ങിയ വ്യാപാര ഇടപാടുകളിൽ  ബാക്കിയുള്ള ഗോതമ്പ് നൽകാൻ അനുവദിക്കും.റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായത്. ഗോതമ്പ്, ആട്ട എന്നിവയുടെ വിലയിൽ 30 മുതൽ 40 ശതമാനം വരെ വർധനയാണ് രാജ്യത്ത് പലയിടത്തുമുണ്ടായത്.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം അടക്കമുള്ള പ്രശ്നങ്ങൾ മൂലം ഗോതമ്പ് ഉൽപാദനത്തിലും കുറവുണ്ടായി. ഇതോടെ സർക്കാർ സംഭരിക്കുന്ന ഗോതമ്പിൽ കുറവുണ്ടായി. കയറ്റുമതി നിർത്തിവച്ച് ആഭ്യന്തര ലഭ്യത ഉറപ്പാക്കി വില നിയന്ത്രിക്കുകയാണ് ലക്ഷ്യം. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.

എല്ലാവരും ഇതുപോലെ വിപണി അടയ്ക്കാൻ തീരുമാനിച്ചാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ജർമൻ കൃഷി മന്ത്രി സെം ഒസ്ഡെമിർ ജി7 രാജ്യങ്ങളുടെ യോഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം രാജ്യാന്തര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്നായിരുന്നു ജർമൻ വിദേശകാര്യമന്ത്രി അനലിന ബർബോക്കിന്റെ പ്രതികരണം. രാജ്യം വിലക്കയറ്റ ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്ന നാണ്യപ്പെരുപ്പ കണക്ക് പുറത്തുവന്ന് മൂന്നാം ദിവസമാണ് നടപടി.

English Summary: Ban for wheat export

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com