ADVERTISEMENT

ന്യൂഡൽഹി∙ ഗോതമ്പ് വില രൂക്ഷമായപ്പോഴൊക്കെ കയറ്റുമതി നിരോധനം ഏർപ്പെടുത്തില്ലെന്നു പറഞ്ഞ കേന്ദ്രം നിലപാട് മാറ്റിയതിനു പിന്നിൽ നാണ്യപ്പെരുപ്പവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവന്നതുകൂടിയാകാം. രാജ്യം 8 വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടുന്ന നാണ്യപ്പെരുപ്പ കണക്കിൽ ധാന്യങ്ങളുടെ വിലക്കയറ്റം 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണെന്നും വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 28 ശതമാനവും റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ഇന്ത്യയെ ആശ്രയിച്ചുതുടങ്ങി. ആവശ്യകത കൂടിയതിനാൽ സർക്കാർ നൽകുന്ന വിലയെക്കാൾ ഉയർന്ന വില നൽകി സ്വകാര്യകമ്പനികൾ വൻതോതിൽ കർഷകരിൽനിന്നു ഗോതമ്പു വാങ്ങി മറ്റു രാജ്യങ്ങളിലേക്ക് അയച്ചു.

‌സർക്കാർ ഏജൻസികളുടെ സംഭരണം ഇതോടെ പ്രതിസന്ധിയിലായി. ഒന്നരമാസം മാത്രം പിന്നിട്ട ഈ സാമ്പത്തികവർഷം ഇതുവരെ മാത്രം 9.63 ലക്ഷം ടൺ അയച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 1.3 ലക്ഷം ടൺ മാത്രമായിരുന്നു.

ഇനിയെന്ത്?

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതു വഴി വിലകുറയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. രാജ്യാന്തരതലത്തിലെ ഉയർന്ന വിലയുടെ ആനുകൂല്യം കർഷകർക്കു നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ചില കർഷകസംഘടനകൾ ആരോപണമുന്നയിച്ചുകഴിഞ്ഞു. കയറ്റുമതി മരവിപ്പിച്ചതിനാൽ സർക്കാർ സംഭരണത്തിന്റെ ഭാഗമായി ഇതിലും കുറഞ്ഞനിരക്കിൽ ഗോതമ്പ് നൽകേണ്ടി വരും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗോതമ്പിനായി ഇന്ത്യയെ ആശ്രയിച്ചുതുടങ്ങിയ ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളും പ്രതിസന്ധിയിലാകും.

Content Highlights: Wheat, Wheat price, Government of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com