ADVERTISEMENT

മുംബൈ ∙ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിക്ക് ആറര വർഷത്തെ വിചാരണത്തടവിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത്രയും ജയിൽവാസം കടുപ്പമാണെന്നും ഉടൻ വിചാരണ പൂർത്തിയാകാനുള്ള സാധ്യത ഇല്ലെന്നിരിക്കെ ജാമ്യം അനുവദിക്കുകയാണെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുളള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. 237 സാക്ഷികളിൽ 68 പേരെ മാത്രമേ വിസ്തരിച്ചിട്ടുളളൂ. നേരത്തേ 9 തവണ ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ വിവിധ കോടതികൾ തള്ളിയിരുന്നു. 

ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളാണു ഷീന. രണ്ടാം ഭർത്താവായിരുന്ന സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് 2012ൽ ഷീനയെ ശ്വാസംമുട്ടിച്ചു കൊന്ന് മൃതദേഹം കത്തിച്ചെന്നാണു കേസ്. മറ്റൊരു കേസിൽ അറസ്റ്റിലായ ശ്യാമിൽ നിന്ന് കൊലപാതകത്തെക്കുറിച്ചുള്ള വിവരം പൊലീസ് അറിയുന്നത് 2015ലാണ്. തുടർന്ന് മൂവരെയും അറസ്റ്റ് ചെയ്തു.

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുമായുള്ള വിവാഹ ശേഷം ബിസിനസ് രംഗത്തായിരുന്നു ഇന്ദ്രാണി അക്കാലത്ത്. വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിൽ അറസ്റ്റിലായ പീറ്റർ 2020ലാണു ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജയിൽവാസക്കാലത്ത് ഇരുവരും വിവാഹമോചിതരായി. പീറ്ററിന്റെ ആദ്യഭാര്യയിലെ മകൻ രാഹുലും ഷീനയും തമ്മിൽ പ്രണയത്തിലായതാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു.

ഇതിനിടെ, ഷീനയെ കശ്മീരിൽ കണ്ടെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ദ്രാണി കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി ജാമ്യവ്യവസ്ഥകൾക്ക് അന്തിമ രൂപം നൽകിയതിനു ശേഷമേ ഇന്ദ്രാണിയുടെ മോചന നടപടികൾ ആരംഭിക്കൂ. 2015 ഓഗസ്റ്റിൽ അറസ്റ്റിലായതു മുതൽ മുംബൈ ബൈക്കുള വനിതാ ജയിലിലാണ് ഇന്ദ്രാണി. 

English Summary: Indrani Mukerjea gets bail in Sheena Bora murder case after 6.5 years of custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com